വീണ്ടുമൊരു ജൂതക്കല്യാണത്തിന് സാക്ഷ്യം വഹിച്ച് കൊച്ചി

വീണ്ടുമൊരു ജൂതക്കല്യാണത്തിന് കൊച്ചി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് മുന്‍ എസ്പി ബിനോയ് മലാഖൈയുടെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ മഞ്ജുഷ മിറിയം ഇമ്മാനുവേലിന്റെയും മകളായ റേച്ചല്‍ മലാഖൈയും അമേരിക്കക്കാരനായ റിച്ചാര്‍ഡ് സാക്കറി റോവുമാണ് പരമ്പരാഗത ജൂത ആചാരപ്രകാരം വിവാഹിതരായത്.
15 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും കൊച്ചിയില്‍ ഒരു ജൂത കല്യാണം നടക്കുന്നത്. മാതാപിതാക്കളുടെ കൈപിടിച്ചാണ് വധുവും വരനും പൂക്കള്‍ കൊണ്ട് അലങ്കരിച്ച വേദിയിലേക്കെത്തിയത്. റബായിയുടെ (പുരോഹിതന്‍) സാന്നിധ്യത്തില്‍ ഇരുവരും കെത്തുബ (വിവാഹ ഉടമ്പടി) വായിച്ചു കേട്ടു. പരസ്പരം സ്‌നേഹിച്ച് ജീവിതാവസാനം വരെ സന്തതികള്‍ക്കൊപ്പം ഈ ഭൂമിയില്‍ വസിച്ചുകൊള്ളാമെന്ന് ഹൃദയത്തില്‍ തൊട്ട് ഇരുവരും പ്രതിജ്ഞ ചെയ്തു. മുന്തിരിവീഞ്ഞ് നിറച്ച സ്വര്‍ണക്കാസയില്‍ സൂക്ഷിച്ച മോതിരം പരസ്പരം അണിയിച്ചു.
ഒരു മണിക്കൂറോളം നീണ്ടുനിന്ന വിവാഹചടങ്ങില്‍ അമേരിക്കയില്‍ നിന്നടക്കം അതിഥികള്‍ പങ്കെടുത്തു. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനുള്ള റബായി ആരിയല്‍ സിയോണ്‍ ഇസ്രയേലില്‍ നിന്നാണ് എത്തിയത്. ജൂത വിവാഹമായിരുന്നെങ്കിലും ഇന്ത്യന്‍ വേഷത്തിലാണ് റേച്ചലും റിച്ചാര്‍ഡും അതിഥികളുമെല്ലാം ചടങ്ങുകളില്‍ പങ്കെടുത്തത്. കേരളത്തില്‍ ജൂതപ്പള്ളിക്കു പുറത്ത് നടക്കുന്ന ആദ്യ ജൂത വിവാഹമാണിത്.

Advertisement