കാൻസർ രോഗിയാണെന്ന് കള്ളം പറഞ്ഞ് വാട്സാപ് ഗ്രൂപ്പിൽ തട്ടിപ്പ്; പ്രതി പിടിയിൽ

തൊടുപുഴ: അർബുദരോഗിയെന്നു കള്ളം പറഞ്ഞ് പഴയ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കരിമണ്ണൂർ മുളപ്പുറം ഐക്കരമുക്കിൽ സി.ബിജു (45) ആണു പിടിയിലായത്. വാട്സാപ്പിൽ സന്ദേശം അയച്ചും ശബ്ദം മാറ്റുന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ബന്ധുക്കളുടെ പേരിൽ വിളിച്ചുമാണ് ഇയാൾ പണം തട്ടിയതെന്നു പൊലീസ് പറഞ്ഞു.

താൻ പഠിച്ചിരുന്ന പാലായിലെ ഒരു കോളജിന്റെ വാട്സാപ് ഗ്രൂപ്പിൽ ഇയാൾ അംഗമായിരുന്നു. തനിക്കു കാൻസറാണെന്നു കാട്ടി ഇയാൾ ഗ്രൂപ്പിൽ സന്ദേശമിട്ടു. തുടർന്ന് ഇയാളുടെ അമ്മാവനെന്നു പരിചയപ്പെടുത്തി പ്രായമുള്ള ഒരാൾ ഗ്രൂപ്പ് അംഗങ്ങളെ വിളിച്ച് ബിജു സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു.

തുടർന്നു സഹപാഠികൾ പത്തര ലക്ഷത്തോളം രൂപ പിരിച്ചുനൽകി. തുടർന്ന്, സഹോദരി എന്ന് പരിചയപ്പെടുത്തി മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ സ്ത്രീ ശബ്ദത്തിൽ ഇയാൾ അധ്യാപകരെ വിളിച്ചും സഹായം അഭ്യർഥിച്ചു. 15 ലക്ഷം രൂപയോളം ഇങ്ങനെ തട്ടിച്ചെടുത്തെന്നാണു പൊലീസ് പറയുന്നത്.

‘അമ്മാവന്റെ’ നമ്പറിലേക്കു വിളിച്ച സഹപാഠികൾക്കു സംശയം തോന്നിയതോടെ അന്വേഷണം തുടങ്ങി. തൊടുപുഴയിൽ ജോലി ചെയ്യുന്ന ഒരാൾ ഇയാളെ ടൗണിൽ കണ്ടു. പുതിയ കാർ വാങ്ങിയതായും മനസ്സിലായി. തുടർന്നു തൊടുപുഴ സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഡിവൈഎസ്പി എം.ആർ.മധു ബാബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ചേർത്തല സ്വദേശിയായ ഇയാൾ വിവാഹശേഷമാണു മുളപ്പുറത്തെത്തിയത്.

Advertisement