വിനോദസഞ്ചാരത്തിനെത്തിയ 3 പേർ മുങ്ങിമരിച്ചു

തിരുവനന്തപുരം: വിതുര കല്ലാറിൽ ഒഴുക്കിൽപെട്ട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ബീമാപള്ളി സ്വദേശികളായ ഫിറോസ്, ജവാദ്, സഫാൻ എന്നിവരാണു മരിച്ചത്.

ഫിറോസും ജവാദും സഹോദരങ്ങളാണ്. ഇവരുടെ സഹോദരിയുടെ മകനാണ് സഫാൻ. ഫിറോസ് എസ്എപി ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥനും ജവാദ് അമ്പലത്തറ യുപി സ്കൂളിലെ അധ്യാപകനുമാണ്.

ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരാണ് ഒഴുക്കിൽപെട്ടത്. സ്ത്രീയെ നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തി. ഇവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റിയേക്കും. മറ്റു മൂന്നു പേരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കയത്തിൽ മുങ്ങിത്താഴുകയായിരുന്നു.

എട്ടംഗ സംഘമാണ് പൊന്നുമുടിയിലേക്കു വിനോസഞ്ചാരത്തിനു പുറപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. എന്നാൽ അവിടേക്കുള്ള റോഡ് മോശമായതിനാൽ കല്ലാറിൽ എത്തുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നതിനാൽ കല്ലാറിലെ ജലനിരപ്പ് ഉയർന്നിരുന്നു. ശക്തമായ ഒഴുക്കുമുണ്ടായിരുന്നു. മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ പുഴയിലിറങ്ങിയത്.

Advertisement