കെ എസ്ആർടിസി പ്രതിസന്ധി: മാനേജ്മെന്റിനെതിരെ നിശിത വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധി മാനേജ്മെന്റിന്റെ പിടിപ്പ് കേട് കൊണ്ടാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത്. സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആർടിസി മാനേജ്മെൻറിൻറെ കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സത്യങ്ങൾ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണമെന്നും അദ്ദേഹം വിമർശിച്ചു. കെഎസ്ആർടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിലെ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലുകൾ.

2011-2022 കാലയളവിൽ മാത്രം 2076 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ ധനസഹായം നൽകിയത്. എന്നാൽ, ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആർടിസി മാനേജ്മെൻറിൻറെ കെടുകാര്യസ്ഥതയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെഎസ്ആർടിസിയെ പൊതുമേഖലയിൽ നിലനിർത്തുകയാണ് ലക്ഷ്യം. എന്നാൽ ഇത് അത്ര എളുപ്പമല്ലെന്നും മുഖ്യമന്ത്രി പറയുന്നു. കോർപ്പറേഷനെ സ്വയം ഭരണാധികാരമുള്ള മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കുമെന്നും ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളിൽ ഉൾപ്പെടെ ജീവനക്കാർ സഹകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാനേജ്മെൻറ് തലത്തിൽ ഉദ്യോഗസ്ഥർ കർശന നിലപാട് സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച മുഖ്യമന്ത്രി, കെഎസ്ആർടിസിയുടെ വിശ്വാസ്യത കൂട്ടാൻ ബോർഡ് ഉണ്ടാക്കുമെന്നും അറിയിച്ചു.

അതേസമയം, കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ കർണ്ണാടക മാതൃക പഠിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കർണ്ണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എങ്ങനെ ലാഭകരമായി പ്രവർത്തിക്കുന്നുവെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആസൂത്രണ ബോർഡിനെ ചുമതലപ്പെടുത്തി. ടിക്കറ്റ് നിരക്ക്, മാനേജ്മെൻറ് രീതി തുടങ്ങി കർണാടക ആർടിസിയെ മികവിലേക്ക് നയിക്കുന്ന വിവിധ ഘടകങ്ങളാണ് പഠനവിധേയമാക്കുക.

Advertisement