ഒമാന്റെ വിദേശ നിക്ഷേപത്തിൽ വർധന

മസ്ക്കറ്റ്: രാജ്യത്തെ വിദേശ നിക്ഷേപം 2020ൽ അതിവേഗം വർധിച്ചതായി റിപ്പോർട്ടുകൾ. 2020ൽ 22.244 ശതകോടി റിയാലാണ് സുൽത്താനേറ്റിൻറെ വിദേശ നിക്ഷേപം.

മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആറു ശതമാനത്തിൻറെ വർധനയാണ് വന്നിട്ടുള്ളത്. 2019ൽ 20.98 ശതകോടി റിയാലായിരുന്നു വിദേശ നിക്ഷേപം. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിൻറെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 2020 അവസാനത്തോടെ, എണ്ണ, വാതക ഉൽപാദന മേഖലയിലേക്ക് 11.174 ശതകോടി റിയാലിൻറെ നിക്ഷേപമാണ് ലഭിച്ചത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 50.2 ശതമാനത്തിൻറെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

6.6 ശതകോടി റിയാൽ നിക്ഷേപവുമായി സാമ്പത്തിക മേഖല രണ്ടാംസ്ഥാനത്ത്. 2019മായി താരതമ്യം ചെയ്യുമ്പോൾ 27 ശതമാനത്തിൻറെ ഉയർച്ചയാണ് ഇതിൽ വന്നിട്ടുള്ളത്. 2.013 ശതകോടി റിയാൽ നിക്ഷേപവുമായി ഉൽപാദന മേഖല മൂന്നാം സ്ഥാനത്തും എത്തി. 2020ൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തിയത് യു.കെയാണ്. 7.112 ശതകോടി റിയാലാണ് യു.കെയുടെ വിദേശ നിക്ഷേപം. 2.045 ശതകോടി ഡോളറുമായി യു.എസ്.എ രണ്ടാം സ്ഥാനത്തും 998.3 ദശലക്ഷം റിയാലുമായി യു.എ.ഇ മൂന്നാം സ്ഥാനത്തും എത്തി.

Advertisement