ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവിയ; പിൻമാറാനൊരുങ്ങി ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങൾ

ലാ പാസ്: ഗാസയിൽ ശക്തമായ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലുമായി എല്ലാ മേഖലയിലുമുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയാണെന്ന് ബൊളീവിയ. മറ്റുരണ്ടു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ കൂടി തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു.

ഗാസ മുനമ്പിൽ ഇസ്രയേൽ‍ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങളുെട പശ്ചാത്തലത്തിൽ ഇസ്രയേലുമായി എല്ലാ മേഖലയിലുമുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബൊളിവിയൻ വിദേശകാര്യ സഹമന്ത്രി ഫ്രഡ്ഡി മമാനി അറിയിച്ചു. കൊളംബിയയും ചിലെയുമാണ് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത്.

ഗാസയ്ക്ക് ആവശ്യമായ മാനുഷിക സഹായം നൽകുമെന്ന് പ്രസിഡൻസി മന്ത്രി മരിയ നെല പ്രദ പറഞ്ഞു. ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ബൊളീവിയ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിനും പലസ്തീനികളുടെ കുടിയിറക്കലിനും ഈ ആക്രമണം കാരണമായെന്നും മരിയ നെല പ്രദ പറഞ്ഞു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന ആദ്യത്തെ ലാറ്റിൻ അമേരിക്കൻ രാജ്യമാണ് ബൊളീവിയ. ഗാസമുനമ്പിൽ നടത്തുന്ന ആക്രമണത്തിന്റെ പേരിൽ നേരത്തെയും ഇസ്രയേലുമായുള്ള നയതന്ത്രബന്ധം ബൊളീവിയ അവസാനിപ്പിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം 2019ലാണ് ബൊളീവിയ ഇസ്രയേലുമായുള്ള ബന്ധം പുനഃസ്ഥാപിച്ചത്.

ബൊളീവിയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത ഹമാസ്, അറേബ്യൻ രാജ്യങ്ങളും ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയാറാകണമെന്ന് അഭ്യർഥിച്ചു. ബൊളീവിയയുടെ തീരുമാനത്തിൽ ഇസ്രയേൽ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന അതിക്രമത്തെ കുറിച്ച് കഴിഞ്ഞ ദിവസം കൊളംബിയയും ചിലെയും പ്രതികരിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിച്ചിരിക്കുകയാണെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. പലസ്തീൻ ജനതയ്ക്കു നേരെയുള്ള അക്രമങ്ങൾ നിർത്തിയില്ലെങ്കിൽ ഇസ്രയേലിൽ തുടരില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഇസ്രയേൽ നടത്തുന്നത് രാജ്യന്തര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ചിലെയും തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിച്ചു. അറബ് രാജ്യങ്ങൾക്കു പുറത്ത് ഏറ്റവും കൂടുതൽ പലസ്തീനികളുള്ള രാജ്യമാണ് ചിലെ. വിഷയത്തിൽ ഐക്യരാഷ്ട്ര സഭ അടിയന്തരമായി ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ബ്രസീലും ആവശ്യപ്പെട്ടു. ഗാസയിലെ നിഷ്കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ പറഞ്ഞു.

Advertisement