16 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയം; സയാമീസ് ഇരട്ടകളെ വിജയകരമായി വേർപിരിച്ച് സൗദിയിലെ ആശുപത്രി

Advertisement

റിയാദ്: 16 മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ടാൻസാനിയയിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ “ഹസ്സന്റെയും ഹുസൈന്റെയും” വേർപിരിയൽ ശസ്ത്രക്രിയ റിയാദിൽ വിജയകരമായി പൂർത്തിയാക്കി.

റിയാദ് നാഷനൽ കിങ്‌ അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലായിരുന്നു നീണ്ട ശസ്ത്രക്രിയ. നഴ്‌സിങ്‌ , ടെക്‌നിക്കൽ സ്റ്റാഫുകൾക്ക് പുറമെ അനസ്‌തേഷ്യ, പീഡിയാട്രിക് സർജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക് വിഭാഗങ്ങളിലെ 35 കൺസൾട്ടന്റുമാരും വിദഗ്ധരും ഒൻപത് ഘട്ടങ്ങളിലായി 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ പങ്കെടുത്തു. ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ അനസ്തേഷ്യ, എൻഡോസ്കോപ്പി, വന്ധ്യംകരണം, മുറിവുകൾ തുറക്കൽ, കരൾ വേർപെടുത്തൽ, വൻകുടൽ, ചെറുകുടൽ വേർതിരിക്കൽ തുടങ്ങി സങ്കീർണ്ണമായ നിരവധി നടപടികൾക്ക് ശേഷമാണ് ഇരട്ടകളെ വേർപെടുത്തിയത്. മൂത്രാശയ, പ്രത്യുൽപാദന സംവിധാനങ്ങളും അവ തമ്മിലുള്ള ബന്ധങ്ങളും വേർതിരിച്ചു.

ശസ്ത്രക്രിയ കഴിഞ്ഞ് 12 മണിക്കൂറിന് ശേഷം ഹസ്സനെയും ഹുസൈനെയും ജീവിതത്തിൽ ആദ്യമായി വെവ്വേറെ കിടക്കകളിൽ ഇരുത്തി. ശേഷം ദഹനവ്യവസ്ഥ, വൻകുടൽ, മൂത്രവ്യവസ്ഥ, പ്രത്യുൽപാദന വ്യവസ്ഥ എന്നിവയുടെ പുനഃസ്ഥാപനമാണ് ഈ ഘട്ടത്തിൽ പ്രധാനമായും നടന്നത്. അതിനുശേഷം മുറിവുകൾ അടയ്ക്കുന്ന പ്രക്രിയ പൂർത്തിയായി. തുടർന്ന് രണ്ട് വ്യത്യസ്ത കിടക്കകളിലായി ഇരട്ടകളെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

കുട്ടികളെ വേർപെടുത്തി ആവശ്യമായ ചികിത്സ നൽകിയ പ്രത്യേക മെഡിക്കൽ സംഘത്തിനും സൗദി നേതൃത്വത്തിനും കുട്ടികളുടെ മാതാവ് നന്ദിയും കടപ്പാടും രേഖപ്പെടുത്തുകയും രാജ്യം നടത്തുന്ന മഹത്തായ മനുഷ്യത്വപരമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ടാൻസാനിയൻ സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള ശസ്ത്രക്രിയ നടത്തിയതിന് സൽമാൻ രാജാവിനും കിരീടാവകാശിക്കും മെഡിക്കൽ, സർജിക്കൽ ടീമിലെ അംഗങ്ങൾക്കും ടാൻസാനിയൻ സ്ഥാനപതി അലി ജാബിർ മവാദിനി നന്ദി പറഞ്ഞു.

Advertisement