മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം; 9 മണിക്കൂർ യാത്രയ്‌ക്കൊടുവിൽ പരാതിയുമായി അമ്മയും മകളും

Advertisement

ന്യൂയോർക്ക്: മദ്യപാനിയായ യാത്രക്കാരൻ വിമാനത്തിൽവച്ച് അമ്മയെയും മകളെയും ഒൻപതു മണിക്കൂറോളം ലൈംഗികാതിക്രമത്തിന് ഇരയാക്കി. ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണ് സംഭവം. വിമാന കമ്പനിയുടേത് കടുത്ത അനാസ്ഥയാണെന്നും നഷ്ടപരിഹാരമായി 20 ലക്ഷം ഡോളർ നൽകണമെന്നും ആവശ്യപ്പെട്ട് വിമാനക്കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു.

ന്യൂയോർക്കിൽ നിന്ന് ഏതൻസിലേക്കു പോകുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. പലതവണ പരാതി നൽകിയെങ്കിലും വിമാന ജീവനക്കാരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. മാത്രമല്ല, ജീവനക്കാർ ഇയാളെ വീണ്ടും മദ്യപിക്കാൻ അനുവദിച്ചു.

മദ്യപിച്ചയാൾ അക്രമത്തിനിരയായവരെ അനുചിതമായ രീതിയിൽ സ്പർശിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മദ്യപിച്ച് വിമാനത്തിൽ കയറിയ പ്രതിക്ക് വിമാനത്തിലെ ജീവനക്കാർ വീണ്ടും മദ്യം നൽകി എന്നും പരാതിക്കാർ ആരോപിച്ചു. മദ്യപിച്ച പ്രതി തൊട്ടടുത്തിരിക്കുന്ന അമ്മയോടും 16 വയസ്സുള്ള മകളോടും സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ അവർ ഇയാളെ അവഗണിച്ചു.

തുടർന്ന് അക്രമാസക്തനായ ഇയാൾ ശരീരത്തിൽ സ്പർശിച്ചു. മോശം ആംഗ്യങ്ങൾ കാണിച്ചു. തുടർന്ന് അമ്മയുടെയും മകളുടെയും മേൽവിലാസം തിരക്കി. കൈകളിൽ പിടിച്ചു വലിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

മറ്റു യാത്രക്കാർ ഇടപെടാൻ ശ്രമിച്ചെങ്കിലും ഇയാൾ അവരോടും മോശമായി പെരുമാറി. തുടർന്ന് സ്ത്രീ വിമാനത്തിലെ ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും ശാന്തമായി ഇരിക്കാനാണ് അവർ ആവശ്യപ്പെട്ടത്. തുടർന്നാണ് സ്ത്രീയും മകളും വിമാനക്കമ്പനിക്കെതിരെ പരാതി നൽകിയത്.

Advertisement