സൗദി അറേബ്യയെ നടുക്കിയ കൊലപാതകത്തിൽ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി

Advertisement

റിയാദ്: സൗദി അറേബ്യയെ നടുക്കിയ കൊലപാതകത്തിൽ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി. സൗദി യുവാവായ ബന്ദർ അൽ ഖർഹദിയെ കാറിനുള്ളിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബന്ദർ അൽ ഖർഹദിയെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ബറകാത്ത് ബിൻ ജിബ്‍രീൽ ബിൻ ബറകാത്ത് അൽ കനാനി എന്നയാളാണ് തീകൊളുത്തി കൊലപ്പെടുത്തിയത്. വിചാരണ പൂർത്തിയാക്കിയ ജിദ്ദ ക്രിമിനൽ കോടതി പ്രതിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് അപ്പീൽ‍ കോടതികൾ ശിക്ഷ ശരിവെയ്ക്കുകയും ഏറ്റവുമൊടുവിൽ വധശിക്ഷ നടപ്പാക്കാൻ ഭരണാധികാരിയുടെ അനുമതി ലഭിക്കുകയുമായിരുന്നു.

ഏതാനും മുമ്പാണ് നിഷ്‍ഠൂരമായ കൊലപാതകം നടന്നത്. സൗദി എയർലൈൻസ് ജീവനക്കാരനായിരുന്ന ബന്ദർ അൽ ഖർഹദിയെ സുഹൃത്ത് തന്ത്രപൂർവം വിളിച്ചുവരുത്തി കാറിനകത്ത് അടച്ചിട്ട് പെട്രോൾ ഒഴിച്ച് വാഹനത്തിന് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് യുവാവ് കാറിനുള്ളിൽ വെന്തുമരിച്ചു. മരണവെപ്രാളത്തിൽ പിടയുന്നതിനിടെ, താൻ എന്ത് തെറ്റാണ് ചെയ്‍തതെന്ന് വിളിച്ച് ചോദിച്ച് ബന്ദർ അൽഖർഹദി കരയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രതിക്ക് വധശിക്ഷ വിധിച്ചതിൽ സംതൃപ്‍തിയുണ്ടെന്ന് ബന്ദർ അൽ ഖർഹദിയുടെ പിതാവ് ത്വാഹ അൽ അർഖർദി നേരത്തെ പ്രതികരിച്ചിരുന്നു.

Advertisement