പുടിനുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തിയ ബലാറൂസ് പ്രസിഡന്റ് കുഴഞ്ഞുവീണു; വിഷ പ്രയോഗം നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി പ്രതിപക്ഷം

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയ ബലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോവിനെ ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുടിനുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് അലക്സാണ്ടറിന് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് ബലാറൂസ് പ്രതിപക്ഷ നേതാവ് വലേരി സെപ്കലോ പറഞ്ഞു. ‘ഞങ്ങള്‍ക്ക് കിട്ടിയ വിവരം അനുസരിച്ച് പുടിനുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയ അലക്സാണ്ടറിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മോസ്‌കോയിലെ സെന്‍ഡ്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലിലാണ് അദ്ദേഹം നിലവിലുള്ളത്’- വലേരി പറഞ്ഞു. അലക്സാണ്ടറിന് നേര്‍ക്ക് വിഷ പ്രയോഗം നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നേരത്തെയും ബലാറൂസ് പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയുമായി പൂര്‍ണമായി സഹകരിക്കുന്ന രാജ്യമാണ് ബലാറൂസ്. റഷ്യയുടെ ആണവായുധങ്ങള്‍ ബലാറൂസില്‍ സ്ഥാപിക്കാന്‍ അലക്സാണ്ടര്‍ അനുമതി നല്‍കിയിരുന്നു.

Advertisement