അന്തരീക്ഷ മലിനീകരണം; ആഫ്രിക്കയിൽ കൊല്ലപ്പെട്ടത് പത്ത് ലക്ഷത്തിലധികം ആളുകൾ

അബൂജ: ആഫ്രിക്കൻ ഭൂഖണ്ഡം വായു മലിനീകരണം മൂലം ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളാണ് അഭിമുഖീകരിക്കുന്നത്. 2019 ൽ 11 ലക്ഷം പേർ വായു മലിനീകരണം മൂലം മരിച്ചതായി ദ സ്റ്റേറ്റ് ഓഫ് എയർ ക്വാളിറ്റി ആൻഡ് ഹെൽത്ത് ഇംപാക്ട്സ് ഇൻ ആഫ്രിക്കയുടെ റിപ്പോർട്ടുകൾ പറയുന്നു.

അതിൽ 63ശതമാനം മരണങ്ങളും ഗാർഹിക വായു മലിനീകരണവുമായി ബന്ധപ്പെട്ടതാണ്. 120 കോടി ജനസംഖ്യയുള്ള ഭൂഖണ്ഡം വായു മലിനീകരണത്തിൻറെയും അനുബന്ധ ആരോഗ്യ പ്രത്യാഘാതങ്ങളുടെയും പിടിയിലാണ്.

ഈജിപ്തിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ COP27 കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന് തൊട്ടുമുമ്പ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഭൂഖണ്ഡത്തിലെ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം വായു മലിനീകരണമാണെന്ന് കണ്ടെത്തി.

ഔട്ട്ഡോർ ഫൈൻ കണികാ പദാർഥത്തിന്റെ (PM2.5) കാര്യത്തിൽ ലോകത്തിലെ ഏറ്റവും മലിനമായ പത്ത് രാജ്യങ്ങളിൽ അഞ്ചെണ്ണം ആഫ്രിക്കയിലാണുള്ളത്. 2019-ൽ ആഫ്രിക്കയിലെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ 14 ശതമാനം മരണവും വായു മലിനീകരണം മൂലമാണ്. ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ പ്രധാന കാരണവും ഇതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പടിഞ്ഞാറൻ ആഫ്രിക്കയിൽ മലിനീകരണത്തിന്റെ ഏറ്റവും ഉയർന്ന സാന്ദ്രത 64.1 g/m3 ആണ്, അതേസമയം ദക്ഷിണാഫ്രിക്കയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറവ് മലിനീകരണ തോത് 26.5 g/m3 ആണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമൂലം 41 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ കിഴക്കൻ ആഫ്രിക്കയിൽ മലിനീകരണതോത് 11 ശതമാനമാണ്.

Advertisement