ഹാംറോള്‍ കഴിച്ചു; അഞ്ച് വര്‍ഷമായി നിലയ്ക്കാത്ത അധോവായു;ഒടുവില്‍ ഒന്നരക്കോടി ആവശ്യപ്പെട്ട് കോടതിയില്‍

Advertisement


ബെര്‍മിങ്ഹാം: അഞ്ചു വര്‍ഷമായി നിലയ്ക്കാത്ത അധോവായു. കാരണമായതാകട്ടെ ഒരു ക്രിസ്മസ് ദിനത്തില്‍ കുടുംബത്തോടൊപ്പം കഴിച്ച ഒരു ഹാം റോളും.

2017 ഡിസംബറിലാണ് ഇയ്രോണ്‍ പ്രദേസ് എന്ന 46കാരനായ യുവാവ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഒരു റസ്റ്റോറന്റില്‍ നിന്ന് ആഘോഷവേളകളില്‍ മാത്രം ലഭിക്കുന്ന ഈ പ്രത്യേകതരം സാന്‍ഡ് വിച്ച് കഴിച്ചത്. ഇതോട് കൂടി ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ കഷ്ടകാലം ആരംഭിക്കുകയായിരുന്നു. തുടര്‍ച്ചയായ വയറുവേദനയും ഛര്‍ദ്ദിലും വിട്ടുമാറാതെ പിന്തുടരാന്‍ തുടങ്ങി. ഭക്ഷണത്തില്‍ നിന്ന് വയറ്റിലെത്തിയ സാല്‍മൊണല്ല ആയിരുന്നു വില്ലന്‍. രാത്രിയും ആളുകള്‍ക്കിടയിലും മറ്റും വയറ്റില്‍ നിന്ന് വരുന്ന ശബ്ദ കോലാഹലങ്ങള്‍ കൂടി ആയപ്പോള്‍ ആളിന്റെ ഉറക്കവും നഷ്ടമാകാന്‍ തുടങ്ങി.

അപമാനവും ദുരിതവും വിടാതെ പിന്തുടര്‍ന്നതോടെ ഫ്രാങ്ക്ഫര്‍ട്ടിലെ ക്രിസ്മസ് മാര്‍ക്കറ്റ് എന്ന കടയ്‌ക്കെതിരെ കേസ് കൊടുക്കാന്‍ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഏതായാലും കടയിലുണ്ടായിരുന്ന ഒരു കത്തിയില്‍ ഇ കോളിയുടെ അംശം കണ്ടെത്തിയതായി കടയുടമകള്‍ സമ്മതിച്ചു. എന്നാല്‍ ഇതില്‍ സാല്‍മൊണല്ല ഉണ്ടായിരുന്നില്ലെന്നും വിശദീകരണമുണ്ടായി.

ഏതായാലും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങളും പരിശോധനകളും ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഇദ്ദേഹത്തിന് നീതി ലഭിക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.

Advertisement