Home Blog Page 512

സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍. മലമ്പുഴ പിഎഎംഎം യുപി സ്കൂളിലെ സംസ്‌കൃത അധ്യാപകന്‍ അനില്‍ ആണ് പിടിയിലായത്. പാലക്കാട് നല്ലേപ്പിള്ളിയിലാണ് സംഭവം.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. നവംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നീട് കുട്ടി സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് വിവരം പുറത്ത് അറിയുന്നത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി. ഇതിനുശേഷമാണ് അധ്യാപകനെ പിടികൂടിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, ദലിത് വിഭാഗത്തിലുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം.

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; വിമർശനവുമായി സിപിഐ

എറണാകുളം:തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ വിമർശനവുമായി സിപിഐ. സംഘടനാ വീഴ്ചകൾ കാര്യമായി ബാധിച്ചെന്നാണ് വിമർശനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്ത എറണാകുളം ജില്ലാ എക്സിക്യൂട്ടീവിലാണ് വിമർശനം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായി ഉണ്ടായി. വെള്ളാപ്പള്ളിയുടെ പ്രസ്ഥാവനകൾ ഇതിന് ആക്കം കൂട്ടി. വെള്ളാപ്പള്ളിക്കൊപ്പമാണ് എൽഡിഎഫ് എന്ന ധാരണ ശക്തമായതും പ്രശ്നമായി. വെള്ളാപ്പള്ളിക്ക് മറുപടി പറയേണ്ട ആളല്ല സംസ്ഥാന സെക്രട്ടറി എന്നും വിമർശനം.

ഭരണവിരുദ്ധ വികാരമുണ്ട്. ഇത് തിരിച്ചടിയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സീറ്റുകളുടെ വച്ചുമാറ്റം വേണ്ടെന്ന നിലപാടിലാണ് സിപിഐ. പറവൂരിലും, മുവാറ്റുപുഴയിലും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി മുന്നോട്ടു നീങ്ങാൻ ധാരണയായി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ ശൈലി അദ്ദേഹമോ പാർട്ടിയോ തിരുത്തണം, അതു സാധിക്കുന്നില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി മാറി നിൽക്കുന്നതാകും നല്ലതെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ ആവശ്യം വരെ ഉയർന്നിരുന്നു. പിണറായിയുടെ ശൈലിക്കെതിരെ രൂക്ഷവിമർശനമാണ് ഉണ്ടായത്. പിണറായി– വെള്ളാപ്പള്ളി സഖ്യം ന്യൂനപക്ഷത്തെ അകറ്റി. ഭൂരിപക്ഷ വോട്ട് കിട്ടുമെന്നു വിചാരിച്ചാകും രണ്ടുപേരും കൂടി ഇതെല്ലാം ചെയ്തത്. ന്യൂനപക്ഷം ശത്രുക്കളുമായി. എല്ലാം പിണറായി തിരുമാനിക്കുന്നതു കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്നും വിമർശനം ഉയർന്നിരുന്നു.

മേജർ ആനി ജോൺ നിര്യാതയായി

തിരുവല്ല: സാൽവേഷൻ ആർമി തിരുവല്ല മുൻ ഡിവിഷണൽ കമാൻഡർ വായ്പ്പൂർ ഇരപ്പുകുഴിയിൽ മേജർ ഒ പി ജോണിൻ്റെ ഭാര്യ മേജർ ആനി ജോൺ (62)നിര്യാതയായി.സംസ്ക്കാരം നാളെ (5/01/26) 11 ന് തിരുവല്ല സെൻട്രൽ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം 2 ന് കുറ്റപ്പുഴ സെമിത്തേരിയിൽ. മക്കൾ :ടീനാ ആനി ജോൺ(നെഴ്സ് താലൂക്ക് ആശുപത്രി തിരുവല്ല) ,ടിനു അശ്വിൻ ജോൺ .മരുമകൻ: ലിജോ പി മാത്യു (കടമ്മനിട്ട).

13 കാരനെ പീഡിപ്പിച്ചു; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; 60 കാരൻ അറസ്റ്റിൽ

നെടുമങ്ങാട്: 13 വയസുകാരനെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ.  പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസിൽ ഷിയാദ് മൊയ്തീൻ (60) ആണ് അറസ്റ്റിലായത്.
13 കാരൻ നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടിൽ സ്ഥിരമായി സൈക്കിൾ ഓടിക്കാൻ വരാറുണ്ടായിരുന്നു. ഇത് നീരീക്ഷിച്ച പ്രതി കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് 13 കാരനെ  ഓട്ടോയിൽ കയറ്റി  ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ  കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടി സൈക്കിളുമായി ഗ്രൗണ്ടിൽ എത്തുന്ന ദിവസങ്ങളിൽ പീഡനം തുടർന്നു. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് സംശയകരമായ സാഹര്യത്തിൽ പ്രതിയെയും കുട്ടിയെയും  നാട്ടുകാർ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.  തുടർന്ന് പോലീസ് സ്ഥലത്തെത്തി ഷിയാദിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സാമ്പത്തിക പ്രയാസം നീങ്ങാൻ കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം

ബെംഗളൂരൂ: ഹോസകോട്ടയിലെ സുളുബലെയിൽ കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം. സാമ്പത്തിക പ്രയാസം നീങ്ങാനാണ് കുഞ്ഞിനെ ബലി കൊടുക്കാൻ ഒരുങ്ങിയതെന്നാണ് വിവരം. അയൽവാസികൾ വിവരം ചൈൽഡ് ലൈനെ അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി.


ജനത കോളനിയിലായിരുന്നു സംഭവം. സെയ്ദ് ഇമ്രാൻ എന്ന വ്യക്തിയുടെ വീട്ടിലാണ് കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം നടന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വില കൊടുത്തുവാങ്ങിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ബലി കൊടുക്കാൻ ശ്രമിച്ചത്. വീട്ടിൽ ബലിത്തറ തയ്യാറാക്കി ബലിക്കുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് അധികൃതരെത്തി തടഞ്ഞ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

കതിന നിറക്കുന്നതിനിടെ അപകടം: ഒരാൾ മരിച്ചു

മൂവാറ്റുപുഴയിൽ കതിന നിറക്കുന്നതിനിടെ അപകടത്തിൽ ഒരാൾ മരിച്ചു. മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിപ്പെരുന്നാളിൽ കതിന നിറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കടാതി സ്വദേശി രവിയാണ് മരിച്ചത്.

ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം. മരിച്ച രവിയും ജെയിംസുമാണ് കതിന നിറച്ചിരുന്നത്. കൂടെ ഉണ്ടായിരുന്ന ജെയിംസിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകട കാരണം അന്വേഷിച്ച് വരികയാണ്

മരിച്ച രവിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പള്ളി കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകളുടെ ചിലവും പള്ളി ഏറ്റെടുത്തിട്ടുണ്ട്. ജെയിംസിന്റെ ചികിത്സക്കുള്ള സാമ്പത്തിക സഹായവും പള്ളി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അപകടത്തിന്റെ പശ്ചാത്തലത്തിൽ പള്ളിപ്പെരുന്നാളിന്റെ ആഘോഷ ചടങ്ങുകളും വെട്ടിക്കുറച്ചിട്ടുണ്ട്.

ഒരു സ്ഥലത്തു നടന്ന ഗതാഗത നിയമ ലംഘനത്തിന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റൊരിടത്ത് വീണ്ടും പിഴ ചുമത്തിയ നടപടി റദ്ദാക്കി കൊച്ചി ട്രാഫിക് പൊലീസ്

ഒരു സ്ഥലത്തു നടന്ന ഗതാഗത നിയമ ലംഘനത്തിന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റൊരിടത്ത് വീണ്ടും പിഴ ചുമത്തിയ നടപടി റദ്ദാക്കി കൊച്ചി ട്രാഫിക് പൊലീസ്. പാലാരിവട്ടം സ്വദേശി നെറ്റോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനധികൃതമായി ചുമത്തിയ പിഴ റദ്ദാക്കിയത്. ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റിയെന്ന് വിശദീകരിച്ചാണ് നടപടി. പരാതിക്കാരനോട് പൊലീസ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.02നു കലൂരില്‍ വച്ച് സീബ്രാ ക്രോസിങ് ലംഘനത്തിനു നെറ്റെയുടെ വാഹനത്തിനു ആദ്യത്തെ ഇ ചെലാന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്കു 12.51നു കച്ചേരിപ്പടിയില്‍ വച്ച് മറ്റൊരു സീബ്രാ ക്രോസിങ് ലംഘനം കൂടി നടന്നതായി കാണിച്ചു രണ്ടാമത്തെ പിഴ ചുമത്തുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് കൊച്ചി ട്രാഫിക്ക് പൊലീസിനെതിരെ പാലാരിവട്ടം സ്വദേശി നെറ്റോ പരാതി നല്‍കി. കൊച്ചി സിറ്റി ട്രാഫിക്ക് വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.


രണ്ടാമത്തെ പിഴയ്ക്കായി ഉപയോഗിച്ച ഫോട്ടോ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയതെന്നു നെറ്റോ പറയുന്നു. ആദ്യത്തെ പിഴയ്ക്കായി ഉപയോഗിച്ച അതേ ചിത്രത്തിന്റെ വൈഡ് ആംഗിള്‍ ചിത്രമാണ് രണ്ടാമത്തെ ചെലാനിലും ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ഫോട്ടോയിലേയും സീബ്രാ ലൈന്‍ അടയാളങ്ങള്‍ ഒന്നാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, രണ്ടാമത്തെ പിഴ ലഭിച്ച സമയത്ത് 12.52ന് നെറ്റോ എംജി റോഡിലെ മാളില്‍ സിനിമ കാണുകയായിരുന്നു. വാഹനം മാള്‍ പാര്‍ക്കിങിലുമായിരുന്നു. ഇതിന്റെ പാര്‍ക്കിങ് രസീതും സിനിമാ ടിക്കറ്റും തെളിവായി ഹാജരാക്കി.
സംഭവത്തില്‍, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്

കേന്ദ്ര സർക്കാരിന്റെയും കനറാ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ സൗജന്യ തയ്യൽ പരിശീലനനത്തിന് അപേക്ഷിക്കാം

കൊട്ടാരക്കര:കേന്ദ്ര സർക്കാരിന്റെയും കനറാ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ കൊട്ടാരക്കര പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ വെച്ച്  31 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനം നൽകുന്നു.ജനുവരി 7 മുതലാണ് പരിശീലനം ആരംഭിക്കുന്നത്.പരിശീലന സമയം- രാവിലെ 10 മുതൽ 5 വരെ.കൊട്ടാരക്കര ജവഹർ നവോദയ സ്കൂളിനു സമീപമാണ് പരിശീലന കേന്ദ്രം പെറ്റിക്കോട്ടു,ചുരിദാർ,ബ്ലൗസ് എന്നിവകളും കൂടാതെ  അതിനെ മാർക്കറ്റ് ചെയ്തു സംരംഭമാക്കി മാറ്റി മികച്ച വരുമാനമാർഗം എങ്ങനെ കണ്ടെത്താമെന്നുമാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.18 നും 49 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനം നൽകുന്നത്.താല്പര്യം ഉള്ളവർ ജനുവരി 5ന് മുമ്പായി 9495245002,9809976648
നമ്പറിൽ പേര്, സ്ഥലം, ഫോൺ നമ്പർ,വയസ്സ് എന്നീ വിവരങ്ങൾ വാട്സ്ആപ്പിൽ അയച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.പരിശീലനം,ഭക്ഷണം, പരിശീലന ഉപകരണങ്ങൾ എന്നിവ  സൗജന്യമാണ്.സംരംഭം തുടങ്ങാൻ ആവശ്യമായ മാർഗ്ഗനിർദേശങ്ങളും,
വായ്പ സൗകര്യങ്ങളും ലഭിക്കുന്നതാണ്.

അഗസ്ത്യാർകൂടം ട്രക്കിങ് 14 മുതൽ; ഒരാൾക്ക് 3000 രൂപ ഫീസ്

തിരുവനന്തപുരം: അഗസ്ത്യാർകൂടം ട്രക്കിങ്ങ് 14 മുതൽ ഫെബ്രുവരി 11 വരെ നടത്തും. ഒരാൾക്ക് 3000 രൂപയാണ് ഫീസ്. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (മോഡേൺ മെഡിസിൻ) ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ട്രക്കിങ്ങ് അനുവദിക്കുകയുള്ളൂ.
ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി നടക്കും. 14 മുതൽ 31 വരെയുള്ള ട്രെക്കിങ്ങിന് ജനുവരി ആദ്യവാരം ബുക്കിങ്‌ ആരംഭിക്കും. ഫെബ്രുവരി 1 മുതൽ 11 വരെ ട്രെക്കിങിന് ജനുവരി മൂന്നാം വാരത്തെ അവസാന ദിവസങ്ങളിലായിരിക്കും ബുക്കിങ്.

എസ്‌ഐആർ ഹിയറിങ്‌: പ്രായമായവരും പ്രവാസികളും നേരിട്ട്‌ ഹാജരാകേണ്ട

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) യുടെ ഭാഗമായുള്ള ഹിയറിങിൽ പ്രായമായവരും പ്രവാസികളും ഹാജരാകേണ്ട. ഇവർ നേരിട്ട്‌ എത്തണമെന്ന്‌ ശാഠ്യം പിടിക്കരുതെന്ന്‌ ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇആർഒ)മാർക്ക്‌ നിർദ്ദേശം നൽകുമെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ രത്തൻ യു ഖേൽക്കർ രാഷ്ട്രീയ പാർടി യോഗത്തിൽ വ്യക്‌തമാക്കി. നേരിട്ട്‌ എത്താൻ കഴിയാത്തവർക്ക്‌ പകരക്കാരെ നിയോഗിക്കാം. അന്തിമ തീരുമാനം ഇആർഒമാരുടേത്‌ ആയിരിക്കും.


ഹിയറിങ്‌ നോട്ടീസ്‌ നൽകുമ്പോൾ തന്നെ ബിഎൽഒമാർക്ക്‌ രേഖകൾ വാങ്ങാം. 19.32 ലക്ഷം വോട്ടർമാരെയാണ്‌ മാപ്പിങ്‌ നടത്താൻ കഴിയാത്തത്‌. മുഴുവൻ പേർക്കും നോട്ടീസ്‌ നൽകും. പക്ഷേ ആരെയൊക്കെ ഹിയറിങിന്‌ വിളിക്കണമെന്ന്‌ ഇആർഒമാർക്ക്‌ തീരുമാനിക്കാം.

രണ്ടു ദിവസത്തിനകം നോട്ടീസ്‌ വിതരണം പൂർത്തിയാകും. പേരിലെ അക്ഷരത്തെറ്റ്‌, പ്രായവ്യത്യാസം തുടങ്ങിയ കാരണത്താൽ മാപ്പിങ്‌ നടക്കാത്തവരെ ബിഎൽഒമാരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ഹിയറിങിൽ നിന്ന്‌ ഒഴിവാക്കും. ഹിയറിങിൽ ബിഎൽഎമാർ പങ്കെടുക്കണമോ എന്ന്‌ ഇആർഒമാർക്ക്‌ തീരുമാനിക്കാം. മാപ്പിങ്‌ നടത്താനാകാത്തവരെ അന്തിമ പട്ടികയിൽ നിന്ന്‌ ന്യായീകരണമില്ലാതെ പുറത്താക്കില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ പറഞ്ഞു.


പുതിയതായി 5,003 പോളിങ് ബൂത്തുകൾ കൂടി രൂപീകരിച്ചു. ഇവിടങ്ങളിൽ നിയമിച്ച ബിഎൽഒമാർക്ക്‌ പരിശീലനം നൽകും. എല്ലാ ശനിയാഴ്‌ചയും നടന്നിരുന്ന രാഷ്‌ട്രീയപാർടി പ്രതിനിധികളുടെ യോഗം ഇനി അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ഉണ്ടാകൂ.