വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പത്തനാപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് കെ.ബി. ഗണേഷ് കുമാര്‍. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘പത്തനാപുരത്തല്ലാതെ ഞാന്‍ എവിടെ പോകാനാണ്, ഞാന്‍ പത്തനാപുരത്ത് തന്നെ മത്സരിക്കും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്യും. പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ല’ എന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കുന്ന കാര്യത്തില്‍ സംശയമില്ല, അതില്‍ ചോദ്യത്തിന് പ്രസക്തിയില്ല. പത്തനാപുരത്തുകാര്‍ക്ക് അഭിമാനമല്ലേ, കെഎസ്ആര്‍ടിസിയെ നല്ലൊരു നിലയിലേക്ക് വളര്‍ത്തിക്കൊണ്ട് വരുമ്പോള്‍, അവരുടെ എംഎല്‍എയും മന്ത്രിയുമായ പത്തനാപുരത്തുകാര്‍ക്ക് അഭിമാനമാണല്ലോ… ഓരോ പത്തനാപുരത്തുകാര്‍ക്കും ഹൃദയത്തില്‍ വലിയ അഭിമാനം തോന്നുന്ന മുഹൂര്‍ത്തമാണിത്.
താന്‍ പത്തനാപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് കെ.ബി. ഗണേഷ് കുമാര്‍
കോഴിക്കോടും പത്തനംതിട്ടയിലും വൻ ലഹരിമരുന്ന് വേട്ട
കോഴിക്കോടും പത്തനംതിട്ടയിലും വൻ ലഹരിമരുന്ന് വേട്ട. എംഡി എം എയും കഞ്ചാവുമായി മൂന്നുപേർ പിടിയിലായി.
രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ നിന്ന് 706 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. വാണിമേൽ സ്വദേശി ഷംസീറാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ലോഡ്ജുകൾ കേന്ദ്രീകരിച്ച് വില്പന നടത്തുകയായിരുന്നു പ്രതി. ഇതിനിടയിലാണ് ഗോവിന്ദപുരത്ത് വച്ച് പിടിയിലായത്. പിടികൂടിയ മയക്കുമരുന്നിന് 24 ലക്ഷം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. ഡാൻസാഫ് സംഘവും മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിൽ MDMA യും കഞ്ചാവുമായാണ് രണ്ടുപേർ പിടിയിലായത്. പെരുമ്പെട്ടിയിൽ എക്സൈസ് നടത്തിയ പരിശോധനക്കിടെ യുവാക്കൾ പിടിയിലാകുകയായിരുന്നു. പെരുമ്പെട്ടി സ്വദേശി സാജു ജോൺ തോമസ്, പ്രശാന്ത് ചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മദ്യപിക്കാൻ പണം കൊടുക്കാത്തതിന് കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
കരുനാഗപ്പള്ളി : മദ്യപിക്കാൻ പണം കൊടുക്കാത്തതിന് കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കല്ലേലി ഭാഗം പുതിയവീട്ടിൽ വടക്കതിൽ ഷാൻ (44) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് .ഇക്കഴിഞ്ഞ ദിവസം മാരാരി തോട്ടത്ത് വെച്ച് നൗഫൽ എന്ന യുവാവിനെ തടഞ്ഞു നിർത്തി മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. അത് കൊടുക്കാത്തതിന്റെ വിരോധത്താൽ പ്രതി നൗഫലിനെ ചെകിടത്തടിക്കുകയും കയ്യിൽ കരുതിയ ഏതോ മൂർച്ചയുള്ള ആയുധം വെച്ച് കുത്തുകയുമായിരുന്നു. കുത്താൻ വന്ന സമയം അത് കൈകൊണ്ട് തടഞ്ഞതിനാൽ ഇടത് കൈക്ക് കുത്തുകൊണ്ട് പരിക്കേറ്റു. കരുനാഗപ്പള്ളി പോലീസ് മാളിയേക്കൽ ബീവറേജസ് ഭാഗത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എസ് എച്ച്ഓ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ജയേഷ് ,ആഷിഖ്, സുരേഷ് കുമാർ
എസ് സി പി ഓ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പേടിമാറാന്‍ പിഞ്ചുകുഞ്ഞിനെ ആനയുടെ അടിയിലൂടെ നടത്തി; നിലത്ത് വീണ് കുഞ്ഞ്
ആലപ്പുഴ: മദ്യലഹരിയില്‍ സ്വന്തം കുഞ്ഞുമായി ആനയുടെ മുന്നില്‍ അഭ്യാസം നടത്തി പാപ്പാന്‍. അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആനകൊമ്പില്‍ ഇരുത്തിയാണ് പാപ്പാന്റെ അഭ്യാസം. ഇതിനിടയില്‍ കുഞ്ഞ് പാപ്പാന്റെ കയ്യില്‍ നിന്ന് വഴുതി വീഴുകയും ചെയ്തു. ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയുടെ പാപ്പാനായ കൊട്ടിയം അഭിലാഷ് ആണ് സാഹസം കാണിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹരിപ്പാട് ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ചോറൂണിന് ശേഷമാണ് പിഞ്ചുകുഞ്ഞുമായി പാപ്പാന്‍ ആനത്താവളത്തിലെത്തിയത്. അവിടെ വെച്ച് മദ്യലഹരിയിലായിരുന്ന പാപ്പാന്‍ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയില്‍ ഇരുത്താനും ആനയുടെ അടിയിലൂടെ നടക്കാനും ശ്രമിക്കുകയായിരുന്നു. ഈ അപകടകരമായ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പാപ്പാന്മാരും മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ രണ്ട് പാപ്പാന്മാരെ ആക്രമിക്കുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്ത ‘ഹരിപ്പാട് സ്‌കന്ദന്‍’ എന്ന ആനയുടെ അടുത്തേക്കായിരുന്നു കുഞ്ഞുമായി ഇവര്‍ എത്തിയത്. പാപ്പാനെ കൊന്നതിനെത്തുടര്‍ന്ന് മാസങ്ങളായി ചങ്ങലയിട്ടു തളച്ചിരുന്ന ആനയാണിത്. ഇതുവരെ ഇവിടെനിന്ന് ആനയെ മാറ്റിയിരുന്നില്ല. കെട്ടിയ സ്ഥലത്ത് തന്നെയാണ് ആനയ്ക്ക് ഭക്ഷണമടക്കം നല്‍കുന്നത്. ഈ ആനയുടെ അടുത്തേക്കാണ് പാപ്പാന്‍ കുട്ടിയുമായെത്തിയത്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാല് തവണ പരാജയം… പിന്നാലെ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍
റാഞ്ചി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാല് തവണ പരാജയപ്പെട്ടതിന് പിന്നാലെ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍. ഏഴ് വര്‍ഷത്തോളം ഉന്നത ഉദ്യോഗസ്ഥനായും യുപിഎസ്സി അധ്യാപകനായും വേഷമിട്ട് ജനങ്ങളെയും ഉദ്യോഗസ്ഥരെയും കബളിപ്പിച്ച പാങ്കജ് കുമാര്‍ ഗുപ്തയാണ് പൊലീസിന്റെ പിടിയിലായത്.
ചെറിയ പണമിടപാടുകള്‍ മുതല്‍ ഉന്നതതലത്തിലുള്ള ഇടപെടലുകള്‍ വരെ നടത്തിയിരുന്ന ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 2017 മുതലാണ് ഇയാള്‍ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥനായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.
തട്ടിപ്പിന്റെ രീതി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരുന്നു പാങ്കജിന്റെ പ്രധാന നീക്കങ്ങള്‍. ഉന്നത റാങ്ക് നേടിയ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ വിവിധ കോച്ചിംഗ് സെന്ററുകളില്‍ ക്ലാസുകള്‍ എടുത്തിരുന്നു.
കൂടാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വാധീനം ചെലുത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയും ചെയ്തിരുന്നു. ഔദ്യോഗിക ചിഹ്നങ്ങളുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.
യുപിഎസ്സി സ്വപ്നം പാളിയതോടെ ഉണ്ടായ നിരാശയും പ്രതാപത്തോടുള്ള മോഹവുമാണ് ഇത്തരമൊരു തട്ടിപ്പിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് (73) അന്തരിച്ചു. ഏറെനാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മധ്യകേരളത്തില്‍ ലീഗിന്റെ മുഖമായിരുന്ന ഇബ്രാഹിംകുഞ്ഞ് 2001ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും, 2016ലും കളമശ്ശേരിയില്‍ നിന്നും വിജയിച്ച് നിയമസഭയിലെത്തി. രണ്ടു തവണ മന്ത്രിയുമായി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടര്‍ന്നാണ് 2005-ല്‍ വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്.
മട്ടാഞ്ചേരി നിയോജക മണ്ഡലത്തിന്റെ അവസാന എം.എല്‍.എയും കളമശ്ശേരി എന്ന പുതിയ മണ്ഡലത്തിന്റെ പ്രഥമ ജനപ്രതിനിധിയുമാണ്. 2005 മുതല്‍ മെയ് 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായും, 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.
എറണാകുളം ജില്ലയിലെ കൊങ്ങോര്‍പ്പിള്ളിയില്‍ വി.യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനാണ്. ഭാര്യ നദീറ, മക്കള്‍; അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍, വി.ഇ. ആബ്ബാസ്, വി.ഇ അനൂപ്. പഠനകാലത്ത് തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പൊതുപ്രവര്‍ത്തനത്തിലും വ്യാപൃതനായി.
വരുന്നു പുതുവർഷത്തിലെ ആദ്യ മഴ
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന കിഴക്കന്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കന്യാകുമാരി കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ശനിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി… പവന്റെ വില 1,01,800 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,725 രൂപയിലെത്തി. ഒരു പവന്റെ വിലയാകട്ടെ 1,01,800 രൂപയാണ്.
ആഗോള തലത്തില്‍ നിലനിൽക്കുന്ന പ്രതിസന്ധികളാണ് വിലവര്‍ധനവിന് കാരണം. വെനസ്വേലയിൽ അമേരിക്ക നടത്തിയ ഇടപെടൽ നിക്ഷേപകർ കൂടുതലായും സ്വർണത്തിലേക്ക് തിരിയാൻ കാരണമായി. ഓഹരി വിപണികളിലും മറ്റ് മാര്‍ഗങ്ങളിലും നിക്ഷേപിച്ചവര്‍ സ്വര്‍ണത്തിലേക്ക് മാറുന്നതാണ് നിലവിലെ കാഴ്ച.
കരൂർ ദുരന്തം: വിജയ്ക്ക് സിബിഐ സമൻസ്
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നടൻ വിജയ്ക്ക് സിബിഐ സമൻസ് അയച്ചു.
ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് ടിവികെ അധ്യക്ഷനായ വിജയ്ക്ക് നിർദേശം നൽകിയത്. നേരത്തെ, പ്രധാന ടിവികെ നേതാക്കളെ കഴിഞ്ഞമാസം അവസാനം ഡൽഹിയിലെ സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
സെപ്റ്റംബർ 27 നാണ് കരൂരിൽ വിജയ് പങ്കെടുത്ത പ്രചാരണ പരിപാടിക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്. ഉച്ചയ്ക്ക് എത്തുമെന്ന് പറഞ്ഞിരുന്ന വിജയ് എത്തിയത് വൈകുന്നേരം ഏഴു മണിക്കാണ്. അത്രയും സമയം വെള്ളവും ഭകഷണവുമില്ലാതെ ജനങ്ങൾ കാത്തുനിന്നതും അവരുടെ ആരോഗ്യനില വഷളാക്കി.
വിജയ് എത്തിയപ്പോഴുണ്ടായ തിക്കും തിരക്കുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. എന്നാൽ സംഭവശേഷം വിജയ് ചെന്നൈയിലേക്ക് പോയത് വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കളെയോ പരിക്കേറ്റവരെയോ സന്ദർശിക്കാൻ വിജയ് കൂട്ടാക്കിയില്ല എന്ന വിമർശനവും ഉയർന്നിരുന്നു.




































