നടൻ വിനോദ് തോമസിന്റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം കാർബൺ മോണോക്‌സൈഡ്

കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണകാരണം പുറത്ത്. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് നടൻ്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. വിനോദ് തോമസിനെ ഇന്നലെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് അനുമാനം. മരണത്തെ തുടർന്ന്
പൊലീസ് വിനോദിന്റെ കാറിൽ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. അതേസമയം, വിനോദിന്റെ സംസ്കാരം ചൊവ്വാഴ്ച മുട്ടമ്പലം പൊതുശ്മശാനത്തിൽ നടക്കും.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാർട്ടാക്കിയ കാറിനുള്ളിൽ കയറിയ വിനോദ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെയാണ് ബാർ ജീവനക്കാർ അന്വേഷിച്ചതും തുടർന്ന് ഉള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയതും. അയ്യപ്പനും കോശിയും ഉൾപ്പെടെ ഉള്ള ചിത്രങ്ങളിൽ ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47 ാമത്തെ വയസിലാണ് അപ്രതീക്ഷിതമായി മരിച്ചത്. കോട്ടയം മീനടം സ്വദേശിയാണ്.

Advertisement