ഗണേശ ചതുർത്ഥി; 65 ലക്ഷം രൂപയുടെ നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച് ഗണേശ ക്ഷേത്രം !

Advertisement

ബെ​ഗളുരു: ഗണേശ ചതുർത്ഥി ഉത്സവത്തിന് മുന്നോടിയായി ബെംഗളൂരുവിലെ ക്ഷേത്രം 65 ലക്ഷം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ചു. ബെംഗളൂരുവിലെ ജെപി നഗറിലെ സത്യഗണപതി ക്ഷേത്രത്തിലാണ് ഇത്തരത്തിൽ നോട്ട് മാല തീർത്തത്.

എല്ലാ വർഷവും ഗണേശപൂജ ആഘോഷവേളയിൽ സത്യഗണപതി ക്ഷേത്രം വ്യത്യസ്തവും സവിശേഷവുമായ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ഇത്തവണ 10,20,50 മുതൽ 500 രൂപ വരെയുള്ള ഇന്ത്യൻ കറൻസി ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചത്. പുതിയ നോട്ടുകൾ മല പോലെ കോർത്ത് കെട്ടിയാണ് ക്ഷേത്രം മുഴുവനും അലങ്കരിച്ചത്. ഒപ്പം നാണയങ്ങളും പതിച്ചിരുന്നു. നാളെയാണ് (19-9-’23) ഗണേശ ചതുർത്ഥി.

ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഗണപതി വിഗ്രഹം അലങ്കരിക്കാൻ പൂക്കൾ, ചോളം, വാഴപ്പഴം തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് ക്ഷേത്രം ഉപയോഗിച്ചിരുന്നത്. ഇതിനിടെയാണ് നോട്ടുമാല ഉപയോഗിച്ച് വ്യത്യസ്തമായ ഒരു അലങ്കാരം ഇത്തവണ ക്ഷേത്രത്തിൽ ഒരുക്കിയത്. എൻഡിടിവിയാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോ ഇതിനകെ നാല്പത്തിയയ്യായിരിത്തോളം പേർ കണ്ടു കഴിഞ്ഞു. “ബെംഗളൂരുവിലെ ഒരു ക്ഷേത്രം അതിൻറെ പരിസരം ലക്ഷങ്ങളുടെ നാണയങ്ങളും കറൻസി നോട്ടുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. എല്ലാ വർഷവും ഗണേശ ചതുർത്ഥി സമയത്ത് ശ്രീ സത്യഗണപതി ക്ഷേത്രം അതിൻറെ അലങ്കാരത്തിന് സവിശേഷമായ ഒരു സ്പർശം നൽകുന്നു.” എന്നായിരുന്നു വീഡിയോയ്ക്കൊപ്പം കുറിച്ചത്. ‘ഒന്നിലധികം കളർ കറൻസി നോട്ടിൻറെ കാരണം ഒടുവിൽ ഞാൻ മനസ്സിലാക്കി.’ എന്നായിരുന്നു വീഡിയോ കണ്ട രസികൻ എഴുതിയത്.

ക്ഷേത്രത്തിൽ ഉപയോഗിച്ചത് യഥാർത്ഥ നോട്ടുകളോയെന്ന് വ്യക്തമല്ല. ഇതിനെ കുറിച്ച് വീഡിയോയിൽ പറയുന്നില്ല. യഥാർത്ഥ ഇന്ത്യൻ കറൻസി ഉപയോഗിച്ച് ഇത്തരത്തിൽ മാല കോർക്കുന്നത് നിയമവിരുദ്ധമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ക്ലീൻ നോട്ട് പോളിസി’ പ്രകാരം നോട്ടുകൾ സ്റ്റേപ്പിൾ ചെയ്യാനോ നോട്ടുകളിൽ റബ്ബർ‌ സ്റ്റാമ്പോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് അടയാളമിടാനോ പാടില്ല. മാത്രമല്ല, മാലകൾ/കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതും പന്തലുകളും ആരാധനാലയങ്ങളും അലങ്കരിക്കുന്നതിനും സാമൂഹിക പരിപാടികളിൽ വ്യക്തികളെ അണിയിക്കുന്നതിനും ഇന്ത്യൻ കറൻസി ഉപയോഗിക്കരുതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു.

Advertisement