കിടപ്പിലായ ഭാര്യയെ കത്തി കൊണ്ട് കുത്തി; പിന്നാലെ കഴുത്തറുത്ത് 79കാരൻറെ ആത്മഹത്യാശ്രമം

Advertisement

മുംബൈ: രോഗിയായ ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം വൃദ്ധൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുംബൈയിലെ ഫ്ലാറ്റിലാണ് സംഭവം. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുംബൈയിൽ താക്കൂർ വില്ലേജിലെ മെർക്കുറി സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് സംഭവം. 79കാരനായ വിഷ്ണുകാന്ത് നർസിപ ബാലൂരാണ് ഭാര്യ ശകുന്തളയെ കത്തി കൊണ്ട് കുത്തിയത്. അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ശകുന്തളയുടെ കഴുത്തിൻറെ പിന്നിലാണ്, വിഷ്ണുകാന്ത് ഒന്നിലേറെ തവണ കുത്തിയത്. അതിനുശേഷം വിഷ്ണുകാന്ത് സ്വയം കഴുത്തറുക്കാൻ ശ്രമിച്ചു. രോഗബാധിതയായ ശകുന്തള ഏറെ നാളായി കിടപ്പിലായിരുന്നു. അതിൻറെ നിരാശയിലും വിഷാദത്തിലുമായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഒരു സ്വകാര്യ കമ്പനിയിലെ സിഇഒ ആയിരുന്നു വിഷ്ണുകാന്ത്.

വെള്ളിയാഴ്ച രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് കൊലപാതക, ആത്മഹത്യാ ശ്രമം പുറത്തുവന്നത്. വീട്ടുജോലിക്കാരി പതിവുപോലെ രാവിലെ എത്തിയെങ്കിലും ആരും വാതിൽ തുറന്നില്ല. തുടർന്ന് അവർ കെട്ടിടത്തിൻറെ സുരക്ഷാ ജീവനക്കാരനെ വിവരം അറിയിച്ചു. ഇരുവരും വീണ്ടും ഫ്ലാറ്റിന് മുൻപിൽ എത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുകയാണെന്ന് കണ്ടെത്തി. മുറിയിൽ പ്രവേശിച്ചപ്പോൾ ദമ്പതികൾ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു.

ദമ്പതികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശകുന്തളയുടെ നില ഗുരുതരമാണ്. വിഷ്ണുകാന്തിനെതിരെ പൊലിസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307 (കൊലപാതകശ്രമം) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സാംതാ നഗർ പൊലിസ് പറഞ്ഞു. വിഷ്ണുകാന്തിൻറെ ആരോഗ്യനില മെച്ചപ്പെട്ടാൽ അറസ്റ്റ് രേഖപ്പെടുത്തും. ദമ്പതികളുടെ അമേരിക്കയിൽ താമസിക്കുന്ന മകനെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.

Advertisement