സര്‍ക്കാരിനെ അനുകൂലിച്ച് മാധ്യമങ്ങളോട് നടത്തിയ പ്രതികരണം വൈറലായി…. തുടര്‍ന്ന് പ്രതിപക്ഷ കക്ഷികളില്‍ നിന്ന് രൂക്ഷമായ സൈബര്‍ ആക്രമണം… യുവതി ജീവനൊടുക്കി

Advertisement

പട്ടയമേള വിതരണ പരിപാടിയില്‍ സ്വന്തമായി വീട് ലഭിച്ച സന്തോഷത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് പ്രാദേശിക മാധ്യമങ്ങളോട് നടത്തിയ പ്രതികരണം വൈറലായി. തുടര്‍ന്ന് പ്രതിപക്ഷ കക്ഷികളില്‍ നിന്ന് രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടതോടെ ആന്ധ്രാപ്രദേശില്‍ യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അനുകൂലമായി സംസാരിച്ചതിനാണ് പ്രതിപക്ഷ പാര്‍ട്ടികളായ ടിഡിപിയുടേയും ജനസേനയുടേയും പ്രവര്‍ത്തകര്‍ യുവതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത്.
വീഡിയോ പുറത്ത് വന്നതിന് ശേഷം പ്രതിപക്ഷ പാര്‍ട്ടി അണികള്‍ യുവതി ക്രൂരമായ ഭാഷയില്‍ ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തു. ഇതില്‍ മനം നൊന്ത് യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
മരിച്ച ഗീതാഞ്ജലിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗീതാഞ്ജലിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
കഴിഞ്ഞ ആഴ്ചയാണ് നെതാലി റെയില്‍വേ സ്റ്റേഷന് സമീപം ഗീതാഞ്ജലി എന്ന യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ട്രെയിന് മുന്നില്‍ ചാടിയ യുവതി പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. വീഡിയോ വന്ന യൂട്യൂബ് ചാനലിന്റെ താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ആത്മഹത്യയാണോ കൊലപാതകമാണോ എന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്. അത്തരത്തില്‍ സംശയമുണ്ടാക്കുന്ന തരത്തിലുള്ള വീഡിയോയും പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണെന്ന് സംശയിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

Advertisement