കള്ളന്മാര്‍ മോഷ്ടിച്ച ദേശീയ അവാര്‍ഡ് സംവിധായകന് തിരികെ നല്‍കി….നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ വില തിരിച്ചേല്‍പ്പിക്കുന്നു എന്ന കുറിപ്പോടെ….

തമിഴ് സംവിധായകന്‍ മണികണ്ഠനില്‍ നിന്ന് മോഷ്ടിച്ച ദേശീയ അവാര്‍ഡ് തിരികെ നല്‍കി കള്ളന്മാര്‍. മഥുര, ഉസ്ലാംപെട്ടിയിലെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഇവര്‍ നടന്റെ അവാര്‍ഡ് മോഷ്ടിച്ചത്. പുരസ്‌കാരം തിരികെ നല്‍കിയതിനൊപ്പം ഒരു ക്ഷമാപണ കുറിപ്പുകൂടി ഇവര്‍ വച്ചിട്ടുണ്ട്. മണികണ്ഠന്‍ കുടുംബത്തോടൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്. മഥുരയിലെ വീട്ടില്‍ വളര്‍ത്തുമൃഗങ്ങളാണുള്ളത്. ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നത് സംവിധായകന്റെ സുഹൃത്തുക്കളാണ്.
കഴിഞ്ഞ ദിവസം ഇവര്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് വീട്ടിലെ കതക് തുറന്നു കിടക്കുന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ മോഷണം നടന്ന കാര്യം അറിയുന്നത്. ഉസ്ലംപെട്ടി പോലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കി. ഒരുലക്ഷത്തോളം രൂപയും 15 പവന്‍ ആഭരണങ്ങളും നഷ്ടമായിരുന്നു. ഇതിനൊപ്പം ദേശീയ അവാര്‍ഡും.
അന്വേഷണം ആരംഭിച്ചപ്പോഴാണ് വീടിന്റെ മതിലില്‍ ഒരു ബാഗില്‍ ദേശീയ അവാര്‍ഡും ക്ഷമാപണ കുറിപ്പും കണ്ടെത്തിയത്. സര്‍ ഞങ്ങളോട് ക്ഷമിക്കണം നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ വില തിരിച്ചേല്‍പ്പിക്കുന്നു- കുറിപ്പില്‍ മോഷ്ടാക്കള്‍ വ്യക്കമാക്കി. സംഭവം എന്തായാലും വൈറലായിട്ടുണ്ട്. കാക്ക മുട്ടൈ എന്ന ആദ്യ ചിത്രമാണ് മണികണ്ഠന് ദേശീയ അവാര്‍ഡ് നേടികൊടുത്തത്. കടൈസി വ്യവസായി എന്ന അവസാന ചിത്രവും ദേശീയ അവാര്‍ഡ് നേടിയിരുന്നു.

Advertisement