വാഹനാപകടത്തില്‍ മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ കുടുംബത്തിന് 2.45 കോടി രൂപയും പലിശയും നല്‍കാന്‍ ഉത്തരവ്… രാജ്യത്തെ ഉയർന്ന നഷ്ട പരിഹാര തുക

Advertisement

വാഹനാപകടത്തില്‍ മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ കുടുംബത്തിന് 2.45 കോടി രൂപയും പലിശയും നല്‍കാന്‍ ഉത്തരവ്. ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ജീവനക്കാരനായിരുന്ന പ്രിയനാഥ് പഥകിന്റെ കുടുംബത്തിനാണ് രാജ്യത്തെ തന്നെ വലിയ നഷ്ടപരിഹാര തുകകളില്‍ ഒന്നായ ഇത്രയും ഉയര്‍ന്ന തുക നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. വാഹനാപകടത്തിന് ഇടയാക്കിയ കാറിന്റെ ഉടമയോടും ഇന്‍ഷുറന്‍സ് കമ്പനിയോടുമാണ് തുക കൈമാറാന്‍ നിര്‍ദേശിച്ചത്.

പത്തുവര്‍ഷം മുന്‍പാണ് അപകടം നടന്നത്. അനുശക്തി നഗറില്‍ വച്ച് പ്രിയനാഥ് പഥക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് പ്രിയനാഥ് പഥകിന് മരണം സംഭവിച്ചത്. അപകടത്തിന് കാറിന്റെ ഉടമ നോബിള്‍ ജേക്കബ് ഉത്തരവാദിയാണെന്ന് ട്രിബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു.

മരണ സമയത്ത് പ്രിയനാഥ് പഥകിന് മാസം 1.26 ലക്ഷം രൂപയാണ് ശമ്പളമായി ലഭിച്ചിരുന്നത്. ഇത് പരിഗണിച്ചാണ് ഇത്രയും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടത്. 2014ലാണ് പഥകിന്റെ ഭാര്യയും മൂന്ന് പെണ്‍മക്കളും ട്രിബ്യൂണലിനെ സമീപിച്ചത്. നോബിള്‍ ജേക്കബിനും ഇന്‍ഷുറന്‍സ് കമ്പനിക്കുമെതിരെയാണ് ഇവര്‍ ട്രിബ്യൂണലിനെ സമീപിച്ചത്.

Advertisement