ഭാര്യ വള ധരിച്ചത് ഇഷ്ടമായില്ല, തല്ലിച്ചതച്ച് ഭർത്താവും ഭർതൃമാതാവും, അറസ്റ്റ്

താന: ഇഷ്ടമുള്ള വളകൾ ധരിച്ച ഭാര്യയെ തല്ലിച്ചതച്ച ഭർത്താവിനെയും ബന്ധുക്കളേയും അറസ്റ്റ് ചെയ്ത് പൊലീസ്. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ദിഗ എന്നയിടത്താണ് ഇഷ്ടമുള്ള വളകൾ അണിഞ്ഞതിന് യുവതി ക്രൂര മർദ്ദനത്തിനിരയായത്. 23കാരിയായ യുവതിയുടെ പരാതിയിലാണ് റാബെല പൊലീസ് ഭർത്താവിനെയും രണ്ട് ബന്ധുക്കളേയും അറസ്റ്റ് ചെയ്തത്.

പ്രദീപ് ആർക്ഡെ എന്ന 30കാരനും ബന്ധുക്കളുമാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. ഭാര്യ ആഭരണങ്ങൾ ധരിക്കുന്നതിനെ 30കാൻ വിലക്കിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് ഇഷ്ടമുള്ള വളകൾ ധരിച്ച യുവതിയെ തിങ്കളാഴ്ച യുവാവും 50കാരിയായ ഭർതൃമാതാവും ചേർന്ന് വലിച്ചിഴയ്ക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു. ബെൽറ്റിനുള്ള മർദ്ദനത്തിനിടെ യുവതി ധരിച്ച കുപ്പിവളകൾ പൊട്ടിപ്പോയി. നിലത്തിട്ട് ചവിട്ടിയും ബെൽറ്റിനുള്ള ആക്രമണത്തിൽ പരിക്കേറ്റ യുവതി ചികിത്സ തേടിയതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.

പൂനെയിലുള്ള മാതാപിതാക്കളുടെ വീട്ടിലെത്തിയ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇവിടെ നിന്നാണ് കേസ് നവി മുംബൈയിലേക്ക് കൈമാറിയത്. മനപ്പൂർവ്വം പരിക്കേൽപ്പിച്ചതിനും ആയുധമുപയോഗിച്ചുള്ള ആക്രമണത്തിനും അനധികൃതമായി തടഞ്ഞുവച്ചതിനും അപമാനിച്ചതിനുമാണ് ഭർത്താവിനും ബന്ധുക്കൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Advertisement