ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കവര്‍ച്ചാ കേസില്‍ പ്രസ്താവന നടത്തുന്നതില്‍ നിന്ന് ഉദയനിധി സ്റ്റാലിനെ കോടതി വിലക്കി

Advertisement

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കവര്‍ച്ചാ കേസില്‍ പ്രസ്താവന നടത്തുന്നതില്‍ മന്ത്രി ഉദയനിധി സ്റ്റാലിനെ മദ്രാസ് ഹൈക്കോടതി വിലക്കി. രണ്ടാഴ്ചത്തേക്ക് പ്രസ്താവനകള്‍ ഒന്നും പാടില്ലെന്ന് കോടതി ഉത്തരവിട്ടു. മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
ഉദയനിധിയുടെ പ്രസ്താവന അപകീര്‍ത്തികരമെന്ന പളനിസാമിയുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജയലളിതയുടെ മരണശേഷം അവരുടെ അവധിക്കാല വസതിയായിരുന്ന കോടനാട് എസ്‌റ്റേറ്റിലെ കവര്‍ച്ചയും കൊലയും സംബന്ധിച്ച് എടപ്പാടി പളനിസാമിക്കെതിരെ നേരത്തെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
സമീപകാലത്ത് കേസില്‍ തന്റെ പേര് ഉള്‍പ്പെടുത്തി ഉദയനിധി പ്രസ്താവനകള്‍ നടത്തിയതായും, എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായും എടപ്പാടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസിലെ എഫ്‌ഐആറിലൊന്നും തന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഉദയനിധിയുടെ ഇത്തരം നീക്കങ്ങള്‍ തടയണമെന്നും പളനിസാമി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement