ക്ഷേത്രഭണ്ഡാരത്തില്‍ 100 കോടിയുടെ ചെക്ക്; പിന്നീട് നടന്നതെല്ലാം ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍

ആന്ധ്രപ്രദേശിലെ പ്രശസ്തമായ സിംഹാചലം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രഭണ്ഡാരത്തില്‍ 100 കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ക്ഷേത്രം അധികൃതരെ കമ്പളിപ്പിച്ച് ഭക്തന്‍. ചെക്ക് മാറ്റാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് കമ്പളിപ്പിക്കപ്പെട്ട വിവരം ക്ഷേത്രഭാരവാഹികള്‍ മനസിലാക്കിയത്.
ചെക്ക് സ്വീകരിച്ച ബാങ്ക് അധികൃതര്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിലുള്ളത് 22 രൂപ മാത്രമാണെന്ന് മനസിലാക്കുന്നത്. ക്ഷേത്രഭണ്ഡാരത്തില്‍ നിന്ന് ലഭിച്ച ചെക്കിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചത് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിലുള്ള ചെക്കാണ്. ചെക്ക് ഒപ്പിട്ടിരിക്കുന്നത് ബൊഡ്ഡെപള്ളി രാധാകൃഷ്ണ എന്നയാളാണ്. ചെക്കില്‍ ഭക്തന്‍ തീയതി എഴുതിയിരുന്നില്ല. കൊട്ടക് മഹീന്ദ്രയുടെ വിശാഖപട്ടണം ബ്രാഞ്ചില്‍ നിന്നാണ് ഇയാള്‍ അക്കൗണ്ട് എടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ക്ഷേത്രഭാരവാഹികളെ കമ്പളിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമം ആണെന്ന് വ്യക്തമായാല്‍ ഇയാള്‍ക്കെതിരെ ചെക്ക് മടങ്ങിയതിന് കേസെടുക്കും. അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച് ചെക്ക് നിക്ഷേപിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ഷേത്രഭാരവാഹികള്‍. അക്കൗണ്ട് നമ്പര്‍ ഉടമയെ കണ്ടെത്താന്‍ ബാങ്കിന് കത്തെഴുതാനൊരുങ്ങുകയാണ് ക്ഷേത്രഭാരവാഹികള്‍.

Advertisement