ഞാന്‍പോയാല്‍ നീയുംവരണം,കൊച്ചുകുഞ്ഞിനോട് വാക്ക് പാലിച്ച് അയ്യയും പിന്നാലെ പോയി

Advertisement

സംസാരശേഷി കൂടി നഷ്ടമായ അയ്യക്ക് സ്നേഹ ചുംബനം നല്‍കി കൊച്ചുകുഞ്ഞ് മരിച്ചു, അറിഞ്ഞോ അറിയാതെയോ മണിക്കൂറുകള്‍ക്കുശേഷം അയ്യയും ജീവിതം വെടി‍ഞ്ഞു.
കുന്നിക്കോട് :ദമ്പതികൾ മണിക്കൂറുകളുടെ വ്യതാസത്തിൽ മരിച്ചു. കൊച്ചുകുഞ്ഞിന്റെ കൈപിടിച്ച് ജീവിതത്തിന്റെ ഭാഗമായ അയ്യ മരണത്തിലും അദ്ദേഹത്തോടൊപ്പം യാത്രയായി.

കോട്ടവട്ടം തുണ്ടുവിള വീട്ടില്‍ കൊച്ചു കുഞ്ഞ് (100), ഭാര്യ അയ്യ (91) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
ഭാര്യക്ക് രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ഉമ്മ നല്‍കിയ ശേഷം കിടന്നുറങ്ങിയ കൊച്ചുകുഞ്ഞ് എഴുന്നേല്‍ക്കവെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു കൊച്ചുകുഞ്ഞ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അയ്യയും മരിച്ചു.
ഒരാഴ്ചയായി അയ്യ രോഗം മൂര്‍ച്ഛിച്ചു കിടപ്പിലായിരുന്നു. ഈ അടുത്ത ദിവസത്തില്‍ അയ്യയുടെ സംസാര ശേഷിയും നഷ്ടപ്പെട്ടു. അന്നു രാത്രിയില്‍ ഭാര്യയുടെ അടുത്ത് ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു. ‘ഞാന്‍ പോയാല്‍ നീയും വരണം’ എന്ന് അയ്യയുടെ കാതില്‍ കൊച്ചുകുഞ്ഞ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു.
പിന്നീട് കിടന്നുറങ്ങിയ കൊച്ചു കുഞ്ഞ് രാവിലെ കട്ടിലില്‍ നിന്ന് നിലത്തുവീണ നിലയില്‍ ബന്ധുക്കള്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പുവരെ ഇരുവരും ഒരുമിച്ചായിരുന്നു കൃഷിയിടങ്ങളില്‍ പോയിരുന്നതും ജോലി ചെയ്തിരുന്നതും.
പൂര്‍ണമായും കൃഷിയില്‍ ഏര്‍പ്പെട്ടിരുന്ന ഈ ദമ്പതികള്‍ എന്നും ദാമ്പത്യ ജീവിതത്തിന് നല്ല മാതൃകകളായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
മക്കള്‍: പരേതനായ ദാമോദരന്‍, കുഞ്ഞുപിള്ള, ബാലന്‍, ദിവാകരന്‍, യശോധരന്‍, മനോഹരന്‍, സരസ്വതി, ശ്യാമള. മരുമക്കള്‍: കുട്ടി, ഭവാനി, തങ്കമ്മ, ലീല, രാധാമണി, നിര്‍മ്മല, പരേതനായ തങ്കപ്പന്‍, സുരേന്ദ്രന്‍.

Advertisement