വടക്കൻ മൈനാഗപ്പള്ളിയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Advertisement

ശാസ്താംകോട്ട:വടക്കൻ മൈനാഗപ്പള്ളിയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് രണ്ട് മാസത്തിലധികമായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനു സമീപം ശിവലാൽ ഭവനം (പണിക്കശേരിൽ തറയിൽ) ശിവൻ കുട്ടിയുടെ ഭാര്യ വസന്ത (56) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ഇവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ
ഇന്നലെയാണ് (തിങ്കൾ ) മരണം സംഭവിച്ചത്.

സംസ്ക്കാരം ഇന്ന് (ചൊവ്വ) വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. ശിവലാൽ,ശിബി എന്നിവർ മക്കളാണ്.അപകടം നടക്കുമ്പോൾ മക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.വസന്തയുടെ ഭർത്താവ് മത്സ്യ തൊഴിലാളിയായ ശിവൻ കുട്ടിക്കും(62) അപകടത്തിൽ പരിക്കേറ്റിരുന്നു.കഴിഞ്ഞ ഫെബ്രുവരി രണ്ടിന് പുലർച്ചെ 4 ഓടെ ആണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്.തലേ ദിവസം വൈകിട്ട് ഗ്യാസ് ഏജൻസിയിൽ നിന്നുമെത്തിച്ച സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.അടുക്കളയോട് ചേർന്ന മുറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ ദമ്പതികൾ പുലർച്ചെ എഴുന്നേറ്റ് ലൈറ്റ് ഇട്ടപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.ഇവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ വാതിൽ ചവിട്ടി പൊളിച്ചാണ് അകത്ത് കയറിയത്.വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നി രക്ഷാ സേനയും എത്തിയാണ് ദമ്പതികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.അതിനിടെ അപകടത്തിന് സാധ്യതയുള്ള പഴകിയ സിലിണ്ടർ നൽകിയപ്പോൾ തന്നെ തങ്ങൾക്ക് വേണ്ടെന്ന് ഇവർ ജീവനക്കാരെ അറിയിച്ചിരുന്നുവത്രേ.എന്നാൽ ഇത് വക വയ്ക്കാതെ ഏജൻസി ജീവനക്കാർ പൊട്ടിത്തെറിക്ക് സാധ്യതയുള്ള സിലിണ്ടർ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് പരാതി ഉയർന്നിരുന്നു.സംഭവത്തിൽ ദുരൂഹതയുളളതായും പറയപ്പെടുന്നു.

Advertisement