യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

കൊല്ലം: ഉത്സവാഘോഷത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയിലായി. പെരിനാട്, ചെറുമൂട് കാട്ടുവിള പുത്തന്‍വീട്ടില്‍ അജീഷ് (27) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. പുനക്കന്നൂര്‍ സ്വദേശിയായ അരുണിനെയാണ് പ്രതിയും സംഘവും ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
കുഴിയം ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ഫ്‌ളോട്ടിലെ ജീവനക്കാരും പ്രതികളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഈ വിരോധത്തില്‍ പിന്നീട് കഴിഞ്ഞ ഞായറാഴ്ച പേരൂര്‍ ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്ര കഴിഞ്ഞ് ക്ഷേത്രത്തിനു സമീപം റോഡില്‍ ഫ്‌ളോട്ട് വാഹനം ഒതുക്കിയപ്പോള്‍ പ്രതിയായ അജീഷും സംഘവും ചേര്‍ന്ന് ഇതേ ഫ്‌ളോട്ടിലെ ജീവനക്കാരനായ അരുണിനേയും സഹായിയേയും ചീത്ത വിളിച്ചുകൊണ്ട് കമ്പിവടി കൊണ്ടും ബിയര്‍ കുപ്പി കൊണ്ടും ആക്രമിക്കുകയും കത്തികൊണ്ട് അരുണിന്റെ ഇടതു കൈയ്യില്‍ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
തടയാന്‍ ശ്രമിച്ച സുഹൃത്ത് അഖിലിനെയും ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചതില്‍ വലതു
കൈയ്യിലെ വിരലിന് പൊട്ടല്‍ സംഭവിക്കുകയും ചെയ്തു. അരുണിന്റെ പരാതിയെ തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് പ്രതിയെ പിടികൂടുകയായിരുന്നു.

Advertisement