കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് മധ്യവയസ്ക്കനെ ആക്രമിച്ചയാള്‍ പിടിയില്‍

തേവലക്കര.കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് മധ്യവയസ്ക്കനെ ആക്രമിച്ച പ്രതി പോലീസ് പിടിയിലായി. അരിനല്ലൂര്‍, കൊല്ലചേഴത്ത് ലക്ഷം വീട് കോളനിയില്‍ രജിത്ത് (39) ആണ് ചവറ തെക്കുംഭാഗം പോലീസിന്‍റെ പിടിയിലായത്. തേവലക്കര സ്വദേശിയായ ഉണ്ണികൃഷ്ണപിള്ളയില്‍ നിന്നും പ്രതി പണം കടം വാങ്ങിയിരുന്നു. ഈ തുക തിരികെ ചോദിച്ച വിരോധത്തില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെ ഉണ്ണികൃഷ്ണപിള്ള താമസിക്കുന്ന വീടിന്‍റെ പുരയിടത്തില്‍ പ്രതി ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു.

വീടിന് പുറത്തേക്ക് ഇറങ്ങിയ ഉണ്ണികൃഷ്ണപിള്ളയെ കൈയില്‍ കരുതിയിരുന്ന മരകഷ്ണം ഉപയോഗിച്ച് പ്രതി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. മര്‍ദ്ദനത്തില്‍ ഉണ്ണികൃഷ്ണപിള്ളയുടെ തലയോട്ടിക്ക് പൊട്ടലും വിരലുകള്‍ക്ക് പരിക്കും സംഭവിച്ചിട്ടുണ്ട്. ചവറ തെക്കുംഭാഗം പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ തെക്കുംഭാഗം പോലീസ് ഇന്‍സ്പെക്ടര്‍ ദിനേശ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement