യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പുനലൂർ:യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വാഴവിള കൂനംകുഴി പ്രമോദ് ഭവനിൽ പൊന്നപ്പൻ്റേയും, വസന്തയുടേയും മകൻ വി.ശ്രീജിത്ത് (21) ആണ് മരണപ്പെട്ടത്.വ്യാഴാഴ്ച രാത്രി 11.30 ഓട്കൂടി പുനലൂർ ചെമ്മന്തൂർ മുൻസിപ്പൽ സ്റ്റേഡിയത്തിന് മുൻവശത്തായി കൊല്ലം തിരുമംഗലം ദേശീയ പാതയുടെ അരികിലാണ് മൃതദേഹം കാണപ്പെട്ടത്.റോഡിൻ്റെ അരുകിലായി പാർക്ക് ചെയ്തിരുന്ന ക്രെയിനിൻ്റെ മുകളിൽ കയറി ട്രാൻസ്ഫോമറിൽ നിന്ന് പോസ്റ്റിലേക്ക് പോകുന്ന ലൈനിൽ പിടിച്ച് ഷോക്കേറ്റ് തറയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അർദ്ധരാത്രിയിൽ ട്രാൻസ്ഫോമറിൽ നിന്ന് സ്പോടനശബ്ദം കേൾക്കുകയും, വൈദ്യുതബന്ധം വിഛേദിക്കുകയും ചെയ്തതിനെ തുടർന്ന് പരിസരവാസികൾ ഇലക്ട്രിസിറ്റി ഓഫീസിൽ അറിയിക്കുകയായിരുന്നു. വൈദ്യുത തകരാർ പരിഹരിക്കാൻ എത്തിയ ഉദ്യോഗസ്ഥരാണ് യുവാവിനെ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്.തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് യുവാവിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്ക്കാര ചടങ്ങുകൾ നടത്തി.

ഒരാഴ്ച മുമ്പ് യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നും അധികൃതരുടെ കണ്ണ് വെട്ടിച്ച് പുറത്ത് കടന്ന ഇയാൾ വീട്ടിലെത്തിയ ശേഷം ഇന്നലെ വൈകിട്ടോടു കൂടി ബസിൽ കയറി പുനലൂർ പട്ടണത്തിൽ എത്തുകയായിരുന്നു.

ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
ശ്രീക്കുട്ടൻ, ശ്രീകുട്ടി എന്നിവർ സഹോദരങ്ങളാണ്.

Advertisement