ദുരന്തത്തെ മാടിവിളിച്ച് കുന്നത്തൂർ കരിമ്പിൻപുഴ പഴയ പാലം

Advertisement

കുന്നത്തൂർ : അപകടം പതിയിരിക്കുന്ന കുന്നത്തൂർ കരിമ്പിൻപുഴ പഴയ പാലം നാട്ടുകാർക്ക് ഭീഷണിയാകുന്നു.കുന്നത്തൂരിനെ കടമ്പനാട് വഴി പത്തനംതിട്ട ജില്ലയുമായി ബന്ധിപ്പിക്കുന്ന ഈ പാലം നെടിയവിള – വേമ്പനാട്ടഴികത്ത് മുക്ക് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. കല്ലടയാറ്റിൽ പതിക്കുന്ന കരിമ്പിൻപുഴ ഏലാ തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തിന് വർഷങ്ങൾക്കു മുമ്പ് ബലക്ഷയം നേരിട്ടു.ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പാലമായിരുന്നു ഇത്.

നാട്ടുകാർ പുതിയ പാലത്തിനായി മുറവിളി ശക്തമാക്കിയതോടെ പുതിയ പാലം നിർമ്മാണം ആരംഭിച്ചു.കിതച്ചും തളർന്നും നിർമ്മാണം പുരോഗമിച്ച പാലം ഒടുവിൽ ഉദ്ഘാടനം പോലും നടത്താതെയാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്.പ്രധാനപാതയായിട്ടും പാലം നിർമ്മാണം പൂർത്തിയായപ്പോൾ കലുങ്ങിന്റെ വീതിയിലാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.എന്നാൽ പുതിയ പാലം തുറന്നിട്ട് പത്ത് വർഷത്തിലധികമായിട്ടും തകർന്ന പഴയ പാലം പൊളിച്ചു മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല.കൈവരികൾ പൂർണമായും തകർന്നു.കാട് മൂടി കിടക്കുകയാണ്.ബീമുകളും സ്പാനുകളുമെല്ലാം അടർന്നു വീണു കൊണ്ടിരിക്കുന്നു.പാലത്തിലൂടെയുള്ള
റോഡും തകർന്നു പാലത്തിലൂടെ യുവാക്കൾ ഇരുചക്ര വാഹനങ്ങളിൽ അമിത വേഗതയിൽ ചീറിപ്പായുന്നത് പതിവാണ്.വലിയ വാഹനങ്ങളും ഇതുവഴി സഞ്ചരിക്കാറുണ്ട്.ഏത് നിമിഷവും തകർന്നു വീഴാവുന്ന പാലത്തിലൂടെയാണ് ഇവരുടെ യാത്ര.

ജനവാസം തീരെ കുറവായ ഇവിടെ അപകടമുണ്ടായാൽ പുറംലോകം ഉടൻ അറിയണമെന്നില്ല.സാമൂഹ്യ വിരുദ്ധരുടെ താവളം കൂടിയാണ് ഈ ഭാഗം.രാത്രി കാലങ്ങളിൽ മാലിന്യം തള്ളുന്നതും ഇവിടെ തന്നെ.എംഎൽഎ അടക്കമുള്ളവരോട് നിരവധി തവണ പാലം പൊളിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

Advertisement