സൈനികനും സഹോദരനും സ്റ്റേഷന്‍ ആക്രമിച്ചെന്നത് കള്ളക്കഥ, പൊലീസെന്ന് മര്യാദക്കാരാകും

Advertisement

കൊല്ലം. സൈനികനും സഹോദരനും ചേർന്ന് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ആക്രമണം നടത്തിയെന്നത് പൊലീസിന്‍റെ നാടകം ഒടുവില്‍ സത്യം പുറത്തായി, എസ് ഐ അടക്കം മൂന്നുപേരെ സ്ഥലം മാറ്റി.രണ്ട് മാസം മുന്പ് നടന്ന സംഭവത്തില്‍ പൊലീസ് സ്റ്റേഷനിൽ വച്ച് സൈനികനും സഹോദരനും അതിക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത് എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അന്വേഷണവും നടപടിയും.

കൊല്ലം കരിക്കോട് സ്വദേശിയായ സൈനികൻ വിഷ്ണുവും സഹോദരൻ വിഘ്നേഷുമാണ് പൊലീസിന്റെ അധികാര ദുർവിനിയോഗത്തിന് ഇരകളായത്. എം.ഡി.എം.എ കേസിലെ പ്രതിക്ക് ജാമ്യം എടുക്കാൻ വന്നവർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ മർദ്ദിച്ചു എന്നായിരുന്നു അന്നത്തെ കേസ്. ഇരുവരും കേസിൽ റിമാൻഡിൽ ആവുകയും ചെയ്തു. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം ഇരുവരും നൽകിയ പരാതിയിലാണ് വസ്തുതകൾ പുറംലോകം അറിയുന്നത്.

വിഷ്ണുവും വിഘ്നേശശും പൊലീസ് സ്റ്റേഷനിൽ വച്ച് അതിക്രൂരമായ മർദ്ദനത്തിനിരയായെന്ന് മുറിപ്പാടുകളും ഡോക്ടറുടെ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തുന്നു. കേസിൽ പ്രതിയായതിനെ തുടർന്ന് സൈനികനായ വിഷ്ണുവിന്റെ കല്യാണവും മുടങ്ങി.

സംഭവത്തിൽ കിളികൊല്ലൂർ എസ് ഐ എ പി അനീഷ്, സീനിയർ സിപി ഒ മാരായ ആർ പ്രകാശ് ചന്ദ്രൻ , വി ആർ ദിലീപ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. സിഐക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ തങ്ങളുടെ ജീവിതം തകര്‍ക്കാന്‍ തക്കവിധം കേസില്‍പെടുത്തുകയും പൊതു ജനസമക്ഷം അപകീര്‍ത്തിപ്പെടുത്തുകയും അതിക്രൂരമായ പീഡനത്തിന് വിധേയരാക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ശിക്ഷ ചില്ലറ നടപടികളില്‍ ഒതുക്കരുതെന്നാണ് ഇവരുടെ ആവശ്യം.

Advertisement