ബാത്‌റൂം ചെക്ക് ചെയ്യുകയെന്ന പേരില്‍ പെണ്‍കുട്ടികളുടെ ബാത്‌റൂമില്‍ കയറുക, അവിടെ അന്നേരം ആരെയാണോ മുന്നില്‍ കാണുന്നത് ആ കുട്ടിയോട് ഷര്‍ട്ടിനടിയില്‍ ഇട്ടിരിക്കുന്ന പെറ്റിക്കോട്ട് പൊക്കാന്‍ പറയുക…. ഒരധ്യാപകന്‍ 30വര്‍ഷം നടത്തിയ പീഡനത്തെ സമൂഹം ഇത്രലഘുവായി കണ്ടാല്‍മതിയോ

മലപ്പുറം. വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതിന് പോക്സോ കേസില്‍ അറസ്റ്റിലാവുകയും ഇപ്പോള്‍ ജാമ്യം ലഭിക്കുകയും ചെയ്ത മലപ്പുറം നഗരസഭ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി.

ശശികുമാറിനെ കുറിച്ച് പത്രപ്രവര്‍ത്തക എഴുതിയ കുറിപ്പ് വൈറലാകുന്നു. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന് രണ്ട് പൂര്‍വ വിദ്യാര്‍ഥിനികള്‍ നല്‍കിയ കേസിലാണിയാള്‍ അറസ്റ്റിലായത്.അതും മാധ്യമങ്ങള്‍ വലിയതോതില്‍ ബഹളമുണ്ടാക്കിയശേഷംമാത്രം, ഇപ്പോള്‍ മഞ്ചേരി പോക്സോ കോടതി ശശികുമാറിന് ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആയ ശരണ്യ എം. ചാരുവിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

‘അധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചു’ എന്ന ഒറ്റവരിയില്‍ ഒതുങ്ങേണ്ടതല്ല ശശി വര്‍ഷങ്ങളോളം കുഞ്ഞുകുട്ടികളോട് ചെയ്ത പീഡന പരമ്ബരയെന്ന് കുറിപ്പില്‍ പറയുന്നു.
എഴുതാതിരിക്കാന്‍ ഒരു തരത്തിലും നിവൃത്തിയില്ലെന്നത് കൊണ്ട് മാത്രമാണ് ഇത്രയും പച്ചക്ക് ഇതെഴുതേണ്ടി വരുന്നതെന്നും അതിന്റെ കുറ്റബോധം ആവോളമുണ്ടെന്നുമുള്ള മുഖവരയോടെയാണ് കുറിപ്പ് തുടങ്ങുന്നത്.
ആ വൃത്തികേടുകളുടെ കെട്ടഴിക്കയാണ് ഇവിടെയെന്ന് പറഞ്ഞാണ് പല തരത്തില്‍ വിദ്യാര്‍ഥിനികളോട് ശശി കാട്ടിയിട്ടുള്ള അതിക്രമങ്ങളെ കുറിച്ച് വിശദീകരിക്കുന്നത്. ‘പത്തു കുട്ടികള്‍ ചേര്‍ന്ന് അയാള്‍ക്കെതിരെ സ്‌കൂളിലെ സിസ്റ്റര്‍മാര്‍ക്ക് നല്‍കിയ പരാതി ഇപ്പോഴും പുറംലോകം കണ്ടിട്ടില്ലെന്നത് ഓര്‍ക്കണം. അറപ്പ് തോനുന്ന അയാളുടെ പ്രവര്‍ത്തികള്‍ ഇനിയെങ്കിലും ലോകമറിഞ്ഞില്ലെങ്കില്‍ നേരത്തെ പറഞ്ഞ പോലെ അധ്യാപകന്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചു എന്ന ഒറ്റ ഹെഡ് ലൈനില്‍ അവസാനിക്കും കാര്യങ്ങള്‍.

അല്ലെങ്കില്‍ ചിലരെങ്കിലും ‘ഒരു കുട്ടിയെ ഒന്ന് തോണ്ടിയതിന് ചില സ്ഥാപിത താല്പര്യക്കാര്‍ നടത്തുന്ന ചതിയാണ് ഈ പോക്‌സോ കേസുകള്‍’ എന്ന് നിസാരവത്കരിക്കും. അത് സംഭവിച്ചു കൂട. മനുഷ്യനെന്ന് പോലും വിളിക്കാന്‍ കഴിയാത്ത ഇത്രയും വൃത്തികെട്ട ഒരുത്തനെ രഹസ്യമായും പരസ്യമായും സംരക്ഷിക്കുകയാണ് ചിലരൊക്കെ ഇപ്പോഴും. ഇയാള്‍ക്കെതിരെ തുടര്‍നടപടികള്‍ ഇല്ലാതിരിക്കാന്‍ പരാതിക്കാരുടെ വീടുകളില്‍ പോയി ഡോര്‍ ടു ഡോര്‍ കാമ്ബയിനിങ് നടത്തുന്ന മറ്റ് ചിലയാളുകള്‍. എല്ലാം ഇയാളെ രക്ഷിക്കുകയെന്ന ഒറ്റ ഉദ്ദേശത്തോടെ മാത്രം ചെയ്യുന്ന കാര്യങ്ങള്‍.

അതുകൊണ്ട് ഈ വിഷയത്തില്‍ എല്ലാ കാലത്തും കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടായും പരാതി നല്‍കിയിട്ടും ആ പരാതികളില്‍ ഒരെണ്ണത്തില്‍ പോലും നടപടി സ്വീകരിക്കാതെ അവയെല്ലാം പൂഴ്ത്തി വച്ചുകൊണ്ട് ശശിയെ അന്നും ഇന്നും സംരക്ഷിക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ കൂടി ശക്തമായ നടപടി ഉണ്ടാവേണ്ടതുണ്ട്. അവര്‍കൂടി ഈക്വലി പാര്‍ട്ടിസിപ്പേറ്റ് ചെയ്തിട്ടും കണ്ണടച്ചിട്ടും തന്നെയാണ് ഇത്രയും വര്‍ഷം അയാള്‍ ആ സ്‌കൂളില്‍ ഈ വൃത്തികേടുകള്‍ ഒക്കെ അവിടത്തെ കുട്ടികളോട് കാണിച്ചത്. അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ഈ പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത് മറ്റ് ശശിമാര്‍ക്ക് വളരാനുള്ള വളമാകുന്ന പ്രവര്‍ത്തിയാകും’ -കുറിപ്പില്‍ പറയുന്നു.

ശരണ്യ എം. ചാരുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

ക്രൂരമാണെന്ന് തോന്നാം പക്ഷെ, എഴുതാതിരിക്കാന്‍ ഒരു തരത്തിലും നിവൃത്തിയില്ലെന്നത് കൊണ്ട് മാത്രമാണ് ഇത്രയും പച്ചയ്ക്കിതെഴുതേണ്ടി വരുന്നത്. അതിന്റെ കുറ്റബോധം ആവോളമുള്ളപ്പോഴും ‘അധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചു’ എന്ന ഒറ്റവരിയില്‍ ഒതുങ്ങേണ്ടതല്ല അയാള്‍ വര്‍ഷങ്ങളോളം കുഞ്ഞുകുട്ടികളോട് ചെയ്ത പീഡന പരമ്ബര.

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നോളം 30 വര്‍ഷം നീണ്ടുനിന്ന ഒരു പീഡന പരമ്ബരയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ല. പലരോടും പലതരത്തില്‍ ഇത്രയും കാലം നീണ്ട, പരാതി ഉന്നയിച്ചിട്ടും മറച്ചു വയ്ക്കപ്പെട്ട ഇത്തരമൊരു പീഡനപരമ്ബര തീര്‍ച്ചയായും ചരിത്രത്തിലാദ്യമായിരിക്കാം എന്ന എന്റെ ബോധ്യത്തില്‍ നിന്നാണ് ഈ എഴുത്ത്. തീര്‍ച്ചയായും ഇത് വായിക്കുന്നവരിലെ വിയോജിപ്പുകളെയെല്ലാം ആദ്യമേ അംഗീകരിക്കുന്നു.

ആറിലും ഏഴിലും എട്ടിലും പഠിക്കുന്ന ഇപ്പോഴത്തെ കുട്ടികള്‍ക്ക് പോലും എന്താണ് സെക്ഷ്വല്‍ അസോള്‍ട്ട് എന്ന് കൃത്യമായിട്ടറിയാം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അപ്പോള്‍ പിന്നെ മലപ്പുറത്തെ അധ്യാപകന്‍ കെ.വി. ശശി അയാളുടെ 30 വര്‍ഷം മുന്നേ തുടങ്ങിയ അധ്യാപക ജീവിതത്തില്‍ നിന്ന് വിരമിക്കും വരെ ഉപദ്രവിച്ച കുട്ടികളുടെ അവസ്ഥയെ പറ്റി വിശദമാക്കേണ്ടതില്ലല്ലോ. അന്നത്തെ ആ കുട്ടികള്‍ എല്ലാം ഇന്നിപ്പോള്‍ കുടുംബവും കുട്ടികളുമായി ജീവിക്കുന്ന ആളുകളാണ്. ഇന്നവര്‍ക്കറിയാം അന്നവരോട് അയാള്‍ ചെയ്തത് പീഡനമായിരുന്നു എന്ന്. ആ വൃത്തികേടുകളുടെ കെട്ടഴിക്കയാണ് ഞാനിവിടെ.

രണ്ട് ഭാഗം മുടി പിന്നിയിട്ട് മടക്കി റിബണ്‍ കൊണ്ട് കെട്ടി സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ. അത്യാവശ്യം നീളത്തില്‍ മുടിയുള്ള കുട്ടികള്‍ ആണെങ്കില്‍ മടക്കി കെട്ടിയാല്‍ മുടിക്ക് ബ്രെസ്റ്റിന്റെ അടുത്ത് വരെ നീളം ഉണ്ടാകും. ക്ലാസ് എടുത്ത് കൊണ്ടിരിക്കെ ബെഞ്ചുകള്‍ക്കിടയിലൂടെ നടക്കുന്ന കൂട്ടത്തില്‍ ഈ മുടിയില്‍ തട്ടിക്കൊണ്ടിരിക്കുക. അത് പെണ്‍കുട്ടികളുടെ ബ്രെസ്റ്റില്‍ പോയടിക്കുന്നത് നോക്കി രസിക്കുക, മുടിയില്‍ തൊടാന്‍ എന്ന വ്യാജേന ഡ്രസിന് മുകളിലൂടെ അവിടെ കൈ അമര്‍ത്തുക. ചെയ്യുന്നതാര് ആ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന അധ്യാപകന്‍.

പാവാടയും ഷര്‍ട്ടും ആയിരുന്നു അന്നത്തെ വേഷം. നിന്റെ കൈകള്‍ക്ക് വളവുണ്ടോ എന്ന് നോക്കട്ടെ എന്നും പറഞ്ഞു പെണ്‍പ്പിള്ളേരുടെ കൈ അയാളുടെ നെഞ്ചിനൊപ്പം പൊക്കി പിടിക്കുക, എന്നിട്ട് ഷര്‍ട്ടിന്റെ ലൂസ് കൈകള്‍ക്കിടയിലെ വിടവിലൂടെ തോളിന് താഴേക്ക് കാണുന്ന ഭാഗത്തേക്ക് സൂക്ഷിച്ചു നോക്കുക, ഇത്തിരി മാത്രം കാണുന്ന ആ ഭാഗത്തെ ആസ്വദിക്കുന്ന ഒരു പ്രത്യേക തരം മാനസിക വൈകൃതം. ഒരധ്യാപകന്റെ പ്രവര്‍ത്തിയാണ്.

ഭക്ഷണം കഴിച്ചു കൈകഴുകുന്ന അത്യാവശ്യം തടിയും സ്തന വളര്‍ച്ചയും ഉള്ള പെണ്‍കുട്ടികളുടെ ഷര്‍ട്ടിന്റെ കൃത്യം ബ്രെസ്റ്റ് ഭാഗത്തേക്ക് വെള്ളമൊഴിക്കുക, എന്നിട്ട് നനഞ്ഞിരിക്കുന്ന ഭാഗത്തിലൂടെ ആ ശരീരത്തെ ആസ്വദിച്ചിട്ട്, ഓഹ് പെട്ടെന്ന് വളരുന്നുണ്ടല്ലോ എന്ന് കമന്റ് പറയുക.

ബാത്‌റൂം ചെക്ക് ചെയ്യുകയെന്ന പേരില്‍ പെണ്‍കുട്ടികളുടെ ബാത്‌റൂമില്‍ കയറുക, അവിടെ അന്നേരം ആരെയാണോ മുന്നില്‍ കാണുന്നത് ആ കുട്ടിയോട് ഷര്‍ട്ടിനടിയില്‍ ഇട്ടിരിക്കുന്ന പെറ്റിക്കോട്ട് പൊക്കാന്‍ പറയുക. എന്നിട്ട് കുഞ്ഞു കുട്ടികളുടെ വളര്‍ന്ന് തുടങ്ങിയിട്ട് മാത്രമുള്ള സ്തനങ്ങളില്‍ അയാളുടെ എല്ലാ വൃത്തികേടും കാണിക്കുക. ഒരു കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ആ കുട്ടിയുടെ ബ്രെസ്റ്റ് നിപ്പിളുകള്‍ കടിച്ചു മുറിവേല്പിച്ച വിഷയം പോലും ഉണ്ടായി. കുട്ടിയില്‍ നിന്നും വിവരം മനസ്സിലാക്കിയ അമ്മയേയും വീട്ടുകാരെയും കുട്ടിയെ ചികിത്സിച്ച ഗവണ്‍മെന്റ് ആശുപത്രി അധികൃതരെയും സ്വാധീനിച്ച് ഇയാള്‍ ആ സംഭവം ഒതുക്കി തീര്‍ത്തു.

ഈ വൃത്തികേടിന് സമ്മതിക്കാതെ അയാളില്‍ നിന്ന് കുതറിയോടിയ കുട്ടിയോട് പിന്നീട് പ്രതികാരപൂര്‍വ്വം പെരുമാറി ഒമ്ബതാം ക്ലാസില്‍ നിന്ന് ടി.സി നല്‍കി പറഞ്ഞു വിട്ട സംഭവം പോലും ആ സ്‌കൂളില്‍ നടന്നു. ആ കൊച്ചിന് പിന്നീട് അടുത്ത അഡ്മിഷന്‍ കിട്ടാന്‍ കാത്തിരിക്കേണ്ടി വന്നത് 3 വര്‍ഷം. കുഞ്ഞുകുട്ടികളെ മടിയില്‍ കിടത്തി അവരുടെ പുറത്തു ലൈംഗിക ഉദ്ദേശത്തോടെ തലോടുക, തോളുകള്‍ക്ക് ഇടയിലൂടെ കൈ അമര്‍ത്തുക തുടങ്ങി ഇയാള്‍ ആ സ്‌കൂളിലെ കുട്ടികളോട് കാണിച്ച ക്രൂരതകള്‍ക്ക് അതിരുകളില്ല.

ക്ലാസ് എടുക്കുന്നതിനിടയില്‍ മറ്റ് കുട്ടികള്‍ നോക്കി നില്‍ക്കെ തന്നെ കൂട്ടത്തിലുള്ള ഏതെങ്കിലും കുട്ടിയുടെ ഡ്രസ്സിനകത്തേക്ക് അറിയാതെ എന്ന വണ്ണം ചോക്ക് ഇടുക. അത് ഡ്രസിനകത്തു കൈയിട്ടെടുക. ഈ സമയം ശരീരത്തില്‍ മോശം രീതിയില്‍ കാര്യങ്ങള്‍ ചെയ്യുക. കുട്ടികള്‍ക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതും കളിക്കുന്നതും പോലും മോശമായ ഉദ്ദേശങ്ങളോടെ മാത്രം… തരം കിട്ടിയാല്‍ കയറിപ്പിടിച്ചും മോശം കമന്റുകള്‍ പറഞ്ഞും കുട്ടികളോട് ഇടപെട്ടു.

സ്ഥിരമായി ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന കുട്ടിക്ക് ഒപ്പം ഒരുദിവസം വണ്ടിയില്‍ കയറുകയും അതില്‍ വച്ച് ആ കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തതിന് പരസ്യമായി അടി വാങ്ങി കൂട്ടുക പോലും ചെയ്ത ഇയാളെയാണ് ഇപ്പോഴും ആ സ്‌കൂള്‍ സംരക്ഷിച്ചു കൊണ്ടേ ഇരിക്കുന്നത്. പത്തു കുട്ടികള്‍ ചേര്‍ന്ന് അയാള്‍ക്കെതിരെ സ്‌കൂളിലെ സിസ്റ്റര്‍മാര്‍ക്ക് നല്‍കിയ പരാതി ഇപ്പോഴും പുറംലോകം കണ്ടിട്ടില്ലെന്നത് ഓര്‍ക്കണം.

കുഞ്ഞുങ്ങളുടെ മുഖവുമായി അയാളുടെ മുഖം അടുപ്പിച്ചു ചേര്‍ത്ത് പിടിക്കുക. ഏറ്റവും മോശം രീതിയില്‍ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുക തുടങ്ങി പറയാന്‍ പോലും അറപ്പ് തോന്നുന്ന അയാളുടെ പ്രവര്‍ത്തികള്‍ ഇനിയെങ്കിലും ലോകമറിഞ്ഞില്ലെങ്കില്‍ നേരത്തെ പറഞ്ഞ പോലെ അധ്യാപകന്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചു എന്ന ഒറ്റ ഹെഡ് ലൈനില്‍ അവസാനിക്കും കാര്യങ്ങള്‍. അല്ലെങ്കില്‍ ചിലരെങ്കിലും ‘ഒരു കുട്ടിയെ ഒന്ന് തോണ്ടിയതിന് ചില സ്ഥാപിത താല്പര്യക്കാര്‍ നടത്തുന്ന ചതിയാണ് ഈ പോക്‌സോ കേസുകള്‍’ എന്ന് നിസാരവത്കരിക്കും. അത് സംഭവിച്ചു കൂട.

ഏറ്റവും ചെറിയ പ്രായത്തില്‍ ഇത്രയും വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ആ കുട്ടികള്‍ക്കുള്ള നീതി ആര് നല്‍കുമെന്ന ചോദ്യത്തിന് ഇനിയെങ്കിലും ഉത്തരം കിട്ടേണ്ടതുണ്ട്. നിയമം ഇപ്പോഴും നൂലാമാലകളില്‍ പെട്ട് ഇഴഞ്ഞ് നീങ്ങുമ്‌ബോള്‍ മലപ്പുറം പോലൊരു ജില്ലയില്‍ നിന്ന് കുട്ടിക്കാലത്തുണ്ടായ മുറിവിനെ തുടര്‍ന്ന് മാനസികവും ശാരീരികവുമായി തകര്‍ന്ന അവസ്ഥയില്‍ നിന്ന്, സ്വന്തം ഐഡന്റിറ്റി പോലും വെളിപ്പെടുത്താന്‍ കഴിയാതെ സ്‌കൂളില്‍ അവരനുഭവിച്ച നിസ്സഹതയുടെ, വേദനയുടെ, സഹനത്തിന്റെ, ഗതികേടിന്റെ സത്യം പറയുന്ന നൂറുകണക്കിന് പെണ്ണുങ്ങള്‍ക്ക് ആര് നീതി നല്‍കും?

മുഖ്യമന്ത്രിയെ, വിദ്യാഭ്യാസ മന്ത്രിയെ, ജില്ലാ വിദ്യാഭ്യാസ ഡയറക്ടറെ, ശിശുക്ഷേമ സമിതിയെ, വനിത കമ്മീഷനെ തുടങ്ങി മുട്ടാത്ത വാതിലും പരാതി നല്‍കാന്‍ ഇടവും ഇനി ബാക്കി ഇല്ല. മുഖം നോക്കാതെ നടപടി എടുക്കാന്‍ പറഞ്ഞ വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റാരും അതിജീവിതകള്‍ക്ക് വേണ്ടി ശബ്ദിച്ചിട്ടില്ല. മനുഷ്യനെന്ന് പോലും വിളിക്കാന്‍ കഴിയാത്ത ഇത്രയും വൃത്തികെട്ട ഒരുത്തനെ രഹസ്യമായും പരസ്യമായും സംരക്ഷിക്കുകയാണ് ചിലരൊക്കെ ഇപ്പോഴും. ഇയാള്‍ക്കെതിരെ തുടര്‍നടപടികള്‍ ഇല്ലാതിരിക്കാന്‍ പരാതിക്കാരുടെ വീടുകളില്‍ പോയി ഡോര്‍ ടു ഡോര്‍ കാമ്ബയിനിങ് നടത്തുന്ന മറ്റ് ചിലയാളുകള്‍. എല്ലാം ഇയാളെ രക്ഷിക്കുകയെന്ന ഒറ്റ ഉദ്ദേശത്തോടെ മാത്രം ചെയ്യുന്ന കാര്യങ്ങള്‍.

അതോണ്ട് ഈ വിഷയത്തില്‍ എല്ലാ കാലത്തും കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടായും പരാതി നല്‍കിയിട്ടും ആ പരാതികളില്‍ ഒരെണ്ണത്തില്‍ പോലും നടപടി സ്വീകരിക്കാതെ അവയെല്ലാം പൂഴ്ത്തി വച്ചുകൊണ്ട് ശശിയെ അന്നും ഇന്നും സംരക്ഷിക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ കൂടി ശക്തമായ നടപടി ഉണ്ടാവേണ്ടതുണ്ട്. അവര്‍കൂടി ഈക്വലി പാര്‍ട്ടിസിപ്പേറ്റ് ചെയ്തിട്ടും, കണ്ണടച്ചിട്ടും തന്നെയാണ് ഇത്രയും വര്‍ഷം അയാള്‍ ആ സ്‌കൂളില്‍ ഈ വൃത്തികേടുകള്‍ ഒക്കെ അവിടത്തെ കുട്ടികളോട് കാണിച്ചത്. അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ഈ പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത് മറ്റ് ശശിമാര്‍ക്ക് വളരാനുള്ള വളമാകുന്ന പ്രവര്‍ത്തിയാകും.

ഇയാളെ പോലെയൊരാഭാസനെ, ക്രിമിനലിനെ സംരക്ഷിക്കേണ്ട ബാധ്യത ആര്‍ക്കാണെന്നും എന്ത് കൊണ്ട് ഇയാള്‍ക്കെതിരെയുള്ള ബാക്കി ഔദ്യോഗിക നടപടി ക്രമങ്ങള്‍ ഇത്രത്തോളം വൈകുന്നു എന്നും മനസ്സിലാകുന്നില്ല. ഒരറസ്റ്റ് കൊണ്ട് റദ്ദ് ചെയ്യാന്‍ കഴിയുന്നതാണോ ഇയാള്‍ ഇത്രയും കുട്ടികളോട് ചെയ്ത ഈ ക്രൂരതകളൊക്കെ എന്നതാണ് ചോദ്യം?

വൈകി കിട്ടുന്ന നീതി ഒരിക്കലും നീതിയല്ലെന്നും, ഇവിടെ അയാളാല്‍ പീഡിപ്പിക്കപ്പെട്ട ഓരോ കുട്ടിക്കും നീതി നിഷേധിക്കപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു എന്നും ഇപ്പോള്‍ എങ്കിലും നമ്മള്‍ തിരിച്ചറിയണം. കുറഞ്ഞ പക്ഷം നമ്മുടെ കുട്ടികളും സ്‌കൂളില്‍ പോകുന്നവരാണെന്ന കാര്യമെങ്കിലും ഓര്‍ക്കണം!

Advertisement