ടിപ്പർ ലോറിയിൽ നിന്നും കല്ലുതെറിച്ച് വീണ് യുവാവ് മരിച്ച സംഭവം അന്വേഷണത്തിന് നിര്‍ദ്ദേശം

തിരുവനന്തപുരം. വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽ നിന്നും കല്ലുതെറിച്ച് വീണ് യുവാവ് മരിച്ച സംഭവം. അന്വേഷണത്തിന് ആർ.ടി.ഒ യോട് ഉത്തരവിട്ട് ഗതാഗത വകുപ്പ് മന്ത്രി. ഇന്ന് തന്നെ റിപ്പോർട്ട് ലഭിക്കും, നടപടി ഉറപ്പെന്നും മന്ത്രി ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അപകടങ്ങൾ ഒഴിവാക്കാൻ ഓവർലോഡ് പിടിക്കുക എന്നതാണ് മാർഗം. പിടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അതിനെതിരെ സംഘടനകൾ രംഗത്തുണ്ട്. എന്നാൽ ഓവർലോഡ് പിടിക്കാതിരിക്കാൻ കഴിയില്ല

മണ്ണും ഇഷ്ടികയും പാറയുമായി പോകുന്ന വാഹനങ്ങളിൽ മിക്കതും ഓവർലോഡ് ആണ്. പാറ ഉറപ്പില്ലാതെ വാരി വെച്ചതാണ് വിഴിഞ്ഞത്ത് അപകടത്തിന് കാരണമെന്നും മന്ത്രി. റോഡിൽ അപകടം ഒഴിവാക്കാൻ നടത്തുന്ന ശ്രമം പലർക്കും ഇഷ്ടപ്പെടുന്നില്ല. ഞാൻ മാത്രം പോകാം എന്ന മനോഭാവത്തിൽ ഓടിക്കുന്ന വലിയ വാഹനങ്ങളെ കൈകാര്യം ചെയ്യും. സ്വതന്ത്രമായി കയറൂരി വിടില്ല എന്നും നടപടി ഉണ്ടാകുമെന്നും മന്ത്രിയുടെ ഉറപ്പ്

ലോഡുകൾ കവർ ചെയ്തു കൊണ്ട് പോകണമെന്നാണ് നിയമം. സ്കൂൾ സമയത്ത് വലിയ വാഹനം ഓടിക്കരുത് എന്നും നിയമമുണ്ട്. ജീവൻ പോകുമ്പോൾ എല്ലാവരും പ്രതിഷേധിക്കും. ജീവൻ പോകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുമ്പോൾ തനിക്കെതിരെ തിരിയുമെന്നും മന്ത്രി.

ഗതാഗത സംസ്കാരം നടപ്പാക്കാൻ തന്റെ മനസ്സിൽ ഒരു പദ്ധതിയുണ്ട്. മന്ത്രി പറഞ്ഞു. ആരു പിടിച്ചു കുലുക്കിയാലും പദ്ധതി നടപ്പിലാക്കും, ഒരു ഗൂഢസംഘങ്ങൾക്കൊപ്പം നിൽക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

Advertisement