കേരളത്തിലെ കമ്മ്യൂണിസ്റ് സർക്കാർ കോൺഗ്രസിൻ്റെ കുടുംബവാഴ്ച്ച അനുകരിക്കുന്നു, പ്രധാനമന്ത്രി

തിരുവനന്തപുരം .വോട്ടിൻ്റെ അടിസ്ഥാനത്തിൽ ബിജെപി കേരളമടക്കമുള്ള ഒരു സംസ്ഥാനത്തോടും
വിവേചനം കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കിട്ടുന്ന അതേ പുരോഗതി കേരളത്തിനും ലഭിക്കാൻ കേന്ദ്രം എപ്പോഴും ശ്രദ്ധിക്കുന്നുവെന്നും പ്രധാനമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിന്റെ പ്രതീക്ഷകൾ സഫലീകരിക്കാൻ മോദി പ്രതിജ്ഞാബദ്ധനാണ് എന്നതാണ് മോദിയുടെ ഗ്യാരൻ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ കമ്മ്യൂണിസ്റ് സർക്കാർ കോൺഗ്രസിൻ്റെ കുടുംബവാഴ്ച്ച അനുകരിക്കുകയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര
മോദി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കുള്ള സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക തുടക്കമായി സമ്മേളനം മാറി. മൂന്നാം തവണയും പ്രധാനമന്ത്രിപദം ഉറപ്പിച്ച മട്ടിലായിരുന്നു നരേന്ദ്രമോദിയുടെ 39 മിനിട്ട് നീണ്ട പ്രസംഗം.
സംസ്ഥാനത്തെ കോൺഗ്രസിനും സിപിഐഎമ്മിനും നിശിത വിമർശനം.കേരളത്തിൽ ശത്രുക്കളായി അഭിനയിക്കുന്ന
സിപിഐഎമ്മും കോൺഗ്രസും കേരളത്തിന് പുറത്ത് ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവറാണെന്ന് പ്രധാനമന്ത്രി.

2019ൽ ബിജെപിയിൽ ജനങ്ങൾക്കുണ്ടായിരുന്ന പ്രതീക്ഷ 2024 ൽ വിശ്വാസമായി മാറി. ഇത്തവണ BJP യെ കേരളം പിന്തുണക്കുമെന്ന് ഉറപ്പുണ്ട്.
പി സി ജോർജിന്റെ കേരള ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചു.

ശബരിമല ഉൾപെടുന്ന പ്രദേശം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. പ്രവർത്തകരുടെ വൻകരഘോഷത്തോടെ
വേദിയിലേക്ക് എത്തിയ സുരേഷ് ഗോപിക്ക് സംസാരിക്കാൻ അവസരം നൽകാതിരുന്നത് കല്ലുകടിയായി

Advertisement