പ്രധാനമന്ത്രിയുടെ തൃശൂരിലെ റോഡ് ഷോ…. നഗരത്തില്‍ അതീവ സുരക്ഷ

Advertisement

കേരളത്തിലേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിയ ശേഷം തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തൃശൂരില്‍ പൂര്‍ത്തിയായിട്ടുണ്ട്. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മൂവായിരത്തിലധികം പോലീസുകാരെ വിന്യസിപ്പിക്കും.
പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം വേറെയും ഉണ്ടാകും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂര്‍ കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. തുടര്‍ന്ന് നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്റര്‍ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന വേദിയിലേക്ക് എത്തും. ചില മത നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായില്ല. തീരുമാനമായാല്‍ കൂടിക്കാഴ്ച വേദിക്ക് സമീപം നടക്കും.
തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ബിജെപി നേതാക്കളും ബീനാ കണ്ണന്‍, ഡോ. എം. എസ് സുനില്‍, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്‍, മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളില്‍ നിന്നുള്ള രണ്ടു ലക്ഷം വനിതകള്‍ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബിജെപി അറിയിച്ചു. അതിനിടെ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement