ഭക്തിസാന്ദ്രം ശബരിമല, തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത്; മകരവിളക്കിന് സ്പോട്ട് ബുക്കിംഗ് 80000 ആക്കും

Advertisement

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്ക് മുന്നോടിയായുള്ള തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. തങ്ക അങ്കി ചാർത്തിയ അയ്യപ്പനെ കാണാൻ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.

തങ്കയങ്കി വഹിച്ചു കൊണ്ടുള്ള പേടകം വലിയ നടപ്പന്തലിൽ പ്രവേശിക്കുമ്പോൾ തന്നെ ഭക്തിസാന്ദ്രമാണ് ശബരിമല. ദീപാരാധാന അൽപസമയത്തിനകം തുടങ്ങും. 41 ദിവസത്തെ കഠിനവൃതകാലത്തിനു പരിസമാപ്തി കുറിച്ചാണ് ശബരിമലയിൽ തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന തുടങ്ങുന്നത്. മണ്ഡലപൂജ നാളെ 10.30 നും 11.30 നും ഇടയിലാകും നടക്കുക. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നടയടക്കും. ശേഷം ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും.

ഈ മാസം 23 ന് ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെയാണ് പമ്പയിലെത്തിയത്. പമ്പയിൽ ഘോഷയാത്രക്ക് സ്വീകരണം ഒരുക്കുകയും വൈകീട്ട് 3 വരെ പമ്പാ ഗണപതി ക്ഷേത്രത്തിൽ പ്രദർശനത്തിനുവെക്കുകയും ചെയ്തിരുന്നു. ശേഷം വൈകിട്ട് 3 മണിയോടെയാണ് സന്നിധാനത്തേക്ക് പുറപ്പെട്ടത്. ശരംകുത്തിയിൽ വെച്ച് പൊലീസും ദേവസ്വം ബോർഡ് അധികൃതരും ചേർന്ന് തങ്കയങ്കി ഔദ്യോദികമായി സ്വീകരിച്ചു. പതിനെട്ടാം പടിയിൽ തന്ത്രി കണ്ടരര് മഹേഷ് മോഹനരും മേൽശാന്തി പി എൻ മഹേഷ് ചേർന്നാണ് തങ്കയങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുക. ഈ സമയം അത്രയും പതിനെട്ടാം പടി കയറുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

ഇക്കുറി വലിയ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിൽ ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന് കൃത്യമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. മകരവിളക്കിന് സ്പോട് ബുക്കിങ് 80,000 ആക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്.

Advertisement