എട്ടാം ക്ലാസുകാരൻ ഞായറാഴ്ച ആത്മഹത്യ ചെയ്തു; പിന്നാലെ അമ്മാവനും തൂങ്ങിമരിച്ചു

തിരുവനന്തപുരം∙ പാച്ചല്ലൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതിനു പിന്നാലെ അമ്മാവനെയും മരിച്ച നിലയിൽ കണ്ടെത്തി. പാചല്ലൂർ ഐരയിൽ വിനോദ് ഭവനിൽ പരേതയായ സുജാതയുടെ മകൻ രതീഷിനെയാണ് (36) വീടിനുള്ളിൽ തൂങ്ങി‌മരിച്ച നിലയിൽ കണ്ടെത്തിയത്. അനന്തരവനായ സഞ്ജയ് മരിച്ചതിലെ മനോവിഷമം മൂലമാണ് രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സഞ്ജയ് ഇന്നലെയാണ് ജീവനൊടുക്കിയത്.

തിരുവനന്തപുരം പാച്ചല്ലൂരിൽ താമസിക്കുന്ന സരിതയുടെ മകനും വാഴമുട്ടം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ സഞ്ജയെ ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപാണ് സഞ്ജയുടെ മാതാവിന്റെ സഹോദരനായ രതീഷും ജീവനൊടുക്കിയത്.

സഞ്ജയ് മരിച്ചതിനു പിന്നാലെ തന്നെ രതീഷും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി തന്നെ രതീഷ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് തിരികെ കൊണ്ടുവന്നു. കൂട്ടുകാർ പുലർച്ചെ മൂന്നര വരെ രതീഷിനൊപ്പം ഉണ്ടായിരുന്നു. അതിനുശേഷം കൂട്ടുകാർ മയങ്ങിയപ്പോഴാണ് രതീഷ് ആത്മഹത്യ ചെയ്തതെന്നു പറയുന്നു.

അച്ഛൻ ഉപേക്ഷിച്ചുപോയ ശേഷം രതീഷാണ് സഞ്ജയിയെ വളർത്തിയത്. രതീഷ് വിവാഹവും കഴിച്ചിരുന്നില്ല. അതിനാൽ സഞ്ജയുടെ മരണത്തിൽ മനംനൊന്താണ് രതീഷിന്റെ ആത്മഹത്യയെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Advertisement