ശരണമന്ത്ര മുഖരിതം നാട്, വ്രതശുദ്ധിയുടെ മണ്ഡലകാലം പിറന്നു വിലക്കയറ്റം മലകയറ്റവും കഠിനമാക്കുമ്പോള്‍

Advertisement

തൃശൂര്‍ . ശരണമന്ത്രങ്ങളാൽ മുഖരിതമായ വ്രതശുദ്ധിയുടെ മണ്ഡലകാലം പിറന്നു. ക്ഷേത്രങ്ങളിലും കാവുകളിലും ഭക്തിസാന്ദ്രമായ ശരണ മന്ത്രങ്ങള്‍ മുഴങ്ങുകയാണ്. ഭക്തിപൂര്‍വം വൃശ്ചിക നോമ്പുനോല്‍ക്കുന്നവരും ശബരിമല നോമ്പുനോല്‍ക്കുന്നവരും ഏറെ.

ഒരു തീർത്ഥാടന കാലത്തിന് കൂടി നാടുണരുമ്പോള്‍ വിലക്കയറ്റം തന്നെയാണ് ഭക്തര്‍ക്ക് കല്ലുംമുള്ളുമാകുന്നത്. ഈ വിലക്കയറ്റ കാലത്ത് മലകയറ്റത്തിനും ചെലവേറുമെന്നാണ് വിപണി നല്‍കുന്ന സൂചന. ഇരുമുടിക്കെട്ട് മുറുക്കാനുള്ള ഉൽപ്പന്നങ്ങൾക്ക് മുൻ വർഷത്തേക്കാൾ 10 ശതമാനം മുതൽ 40 ശതമാനം വരെ വില ഉയർന്നു എന്നാണ് കണക്ക്.

നിത്യോപയോഗ സാധനങ്ങൾക്കെന്ന പോലെ ശബരിമല തീർഥാടകർക്ക് ആവശ്യമായ സാധനങ്ങൾക്കൊക്കെയും വില ഉയർന്നിട്ടുണ്ട്. ഇരുമുടിക്കെട്ടിൽ പാപങ്ങളും, ദോഷങ്ങളുമൊഴിയാൻ നിറക്കുന്ന തേങ്ങയിൽ നിറക്കുന്ന നെയ്യിനാണ് വൻ വില ഉയർന്നത്. ലിറ്ററിന് 720 രൂപയാണ് വില. മുൻവർഷത്തേക്കാൾ 40% വരെ വില ഉയർന്നു.


മാലകൾക്ക് നേരത്തെ 10 രൂപ മുതൽ അമ്പത് രൂപ വരെ വന്നിരുന്നത് ഇപ്പോൾ 50 രൂപ മുതൽ 100 രൂപ വരെയുണ്ട്. ലോക്കറ്റിന് നേരത്തെ അഞ്ച് രൂപ മുതൽ 10 രൂപ വരെ വന്നിരുന്നത് ഇപ്പോൾ 10 മുതൽ 30 രൂപ വരെയുണ്ട്. ഇത് സാധാരണ നിലയിലുള്ളതാണ്. കുറച്ച് കൂടി ആർഭാടമാക്കിയാൽ 200ഉം കടക്കും. മുണ്ടിന് 100 രൂപ മുതൽ അങ്ങ് മുകളിലേക്കാണ്. കാണിപ്പൊന്നിന് 10 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 25 രൂപ വരെയായി. ഉണക്കല്ലരിയും അതിന്റെ അനുബന്ധ ഉൽപ്പന്നങ്ങളായ അവലിനും മലരിനും വില കുതിപ്പാണ്. അരിക്ക് നേരത്തെ 35 വരെ എത്തിയിരുന്നത് ഇപ്പോൾ 55ഉം 60ഉം വരെയുണ്ട്. ശർക്കരക്ക് കിലോഗ്രാമിന് 70ഉം 80ഉം വരെ എത്തി. കൽക്കണ്ടം 30 രൂപയുണ്ടായിരുന്നത് 80 രൂപയിലെത്തി. എള്ളിന് 240ഉം എണ്ണ ലിറ്ററിന് 220 മുതല്‍ 250വരെയും വിലയുണ്ട്. ചന്ദനത്തിരികൾ നേരത്തെ 10 രൂപയുടെ പാക്കറ്റായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ 50 രൂപയുടെ വലിയ പാക്കറ്റുകളാക്കി. ഇത് 100ഉം 200ഉം വരെ വിലയുള്ളതുമുണ്ട്. കർപ്പൂരത്തിന് മാത്രമാണ് ആശ്വാസമായ വിലയുള്ളത്. പൂജാ സാധനങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നികുതിയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. ജി.എസ്.ടി നിലവിൽ വന്ന സമയത്തെ ഭസ്മം, കളഭം എന്നിവക്കൊഴികെ ബാക്കിയെല്ലാത്തിനും നികുതിയുണ്ട്. കർപ്പൂരത്തിന് മാത്രമാണ് ആശ്വാസമായ വിലയുള്ളത്.

വിലക്കയറ്റമുണ്ടെങ്കിലും പാപഭാരങ്ങളുടെ ഇരുമുടിക്കെട്ടുമായി ദുരിതങ്ങളൊഴിയാനുള്ള ശരണപാത താണ്ടാൻ സ്വാമിമാർ വിശ്വാസപൂർവം ഒരുങ്ങിക്കഴിഞ്ഞു.

Advertisement