എങ്ങും കണ്ണീർ മാത്രം, കുഞ്ഞു വീടിന് താങ്ങാനാകാതെ ജനം ഒഴുകിയെത്തി; നൊമ്പരക്കാഴ്ചയായി പ്രസാദിൻറെ യാത്രാമൊഴി

ആലപ്പുഴ: നാടിനാകെ നൊമ്പരമായി കുട്ടനാട് തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിൻറെ സംസ്കാര ചടങ്ങുകൾ. പ്രസാദിന് കണ്ണീരോടെ വിട നൽകാൻ നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു. സങ്കടങ്ങൾ ബാക്കിയാക്കി പ്രസാദ് മടങ്ങിയപ്പോൾ അവസാന നോക്ക് കാണാനായി ആ കുഞ്ഞുവീടിന് താങ്ങാനാവുന്നതിലധികം പേരാണ് എത്തിയത്. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച വൈകിട്ടോടെയാണ് നടന്നത്.

പ്രസാദിൻറെ ആ ചെറിയ വീടിന് ഉൾകൊള്ളാൻ കഴിയുന്നതിലും ഏറെയായിരുന്നു അവസാന നോക്ക് കാണാനായി എത്തിയവ‍ർ. ചെറിയ വീട്ടിലേക്ക് ആളുകൾ ഹൃദയവേദനയോടെ എത്തിയതോടെ സമീപത്തെ വീട്ടിലേക്ക് പന്തൽ കെട്ടിയാണ് സ്ഥലം കണ്ടെത്തിയത്. കർഷകൻ എന്നതിനേക്കാൾ ഉപരി നാട്ടുകാർക്ക് പ്രിയപ്പെട്ട പൊതു പ്രവർത്തകൻ കൂടിയായിരുന്നു പ്രസാദ്. മകനാണ് പ്രസാദിൻറെ ചിതക്ക് തീകൊളുത്തിയത്. ഭാര്യയെയും മറ്റു കുടുംബാംഗങ്ങളയും ആശ്വസിപ്പിക്കാനാകാതെ അവിടെയെത്തിയവർ കുഴങ്ങി. കണ്ണീരോടെയാണ് ഏവരും പ്രസാദിന് യാത്രമൊഴിയേകിയത്.

അതേസമയം കർഷകനായ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരനടക്കമുള്ളവ‍ർ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാൻ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കിൽ തകഴിയിൽ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കർഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് സുധാകരൻ ചോദിച്ചു. പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സർക്കാർ. വണ്ടനാത്ത് മാസങ്ങൾക്ക് മുമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത മണ്ണുണങ്ങുത്തതിന് മുമ്പാണ് മറ്റൊരു കർഷകനും ആത്മഹത്യ ചെയ്തത്. കർഷകരെ കുരുതികൊടുക്കുന്ന നയം തിരുത്താൻ സർക്കാർ തയ്യാറാകണം. കർഷകർ ആഴമേറിയ പ്രതിസന്ധിയിലാണെന്നു സർക്കാർ തിരിച്ചറിയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയ അമ്മമാർ പിച്ചയെടുക്കാനും ഊട്ടിയ ചോറിന്റെ കൂലിക്കായി കുടുംബശ്രീ അംഗങ്ങൾ തെരുവിൽ സമരവുമായി ഇറങ്ങിയിട്ടും പിണറായി വിജയന്റെ കണ്ണുതുറക്കില്ല. മൂന്നു മാസമായി ജനകീയ ഹോട്ടലുകൾക്ക് സബ്‌സിഡി നല്കിയിട്ട്. പതിനായിരക്കണക്കിന് കുടുംബശ്രീ പ്രവർത്തകരാണ് പ്രതിസന്ധിയിൽ. നവകേരള സദസ് സംഘടിപ്പിക്കാൻ വലിയ പ്രതിസന്ധിയിൽക്കൂടി കടന്നുപോകുന്ന സഹകരണ സംഘങ്ങളെ കുത്തിപ്പിഴിയുന്നു. സഹകരണ സംഘങ്ങൾ തകർന്നാൽ കേരളം തകരുമെന്ന് തുഗ്ലക്ക് ഭരണാധികാരികൾ എന്നു തിരിച്ചറിയുമെന്നും കെ പി സി സി പ്രസിഡൻറ് ചോദിച്ചു.

Advertisement