പലസ്തീൻ ഐക്യദാർഢ്യ നിലപാടിൽ മാറ്റമില്ല; സിപിഎം ക്ഷണം തള്ളാതെ ആര്യാടൻ ഷൗക്കത്ത്

Advertisement

തിരുവനന്തപുരം: മലപ്പുറത്ത് പാർട്ടി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത് നിലപാടാണെന്നും അതിൽ മാറ്റമില്ലെന്നും കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യത്തിൽ പാർട്ടിക്കുണ്ടായ തെറ്റിദ്ധാരണ മാറ്റും. താൻ അച്ചടക്കം ലംഘിച്ചോ എന്നത് മാധ്യമങ്ങളോട് പറയുന്നില്ല. കെപിസിസി ജനറൽ സെക്രട്ടറിയാണ് താനെന്ന് പറഞ്ഞ ആര്യാടൻ ഷൗക്കത്ത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും പ്രതികരിച്ചു. സിപിഎമ്മിന്റെ ക്ഷണം തള്ളാനും ആര്യാടൻ ഷൗക്കത്ത് തയ്യാറായില്ല.

പാർട്ടിക്ക് തെറ്റിദ്ധാരണയുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ഷൗക്കത്ത് കെപിസിസിക്ക് നൽകിയ വിശദീകരണം. ഇത് കണക്കിലെടുത്ത് നടപടി ഒഴിവാക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ന് നേരിട്ടുള്ള ഹിയറിങിൽ ആര്യാടൻ ഷൗക്കത്ത് പങ്കെടുത്തത്. പലസ്തീൻ റാലി വിഷയത്തിൽ നടപടിയെടുത്താൽ ന്യൂനപക്ഷ വികാരം എതിരാകുമെന്നും, സിപിഎം അവസരം മുതലാക്കുമെന്നും കോൺഗ്രസ് നേതാക്കൾ കരുതുന്നു. എന്നാൽ പാർട്ടിയുടേയും മലപ്പുറത്തെ ഷൗക്കത്ത് വിമർശകരായ ഡിസിസിയുടെയും നേതാക്കളുടെയും മുഖം രക്ഷിക്കണമെന്നതും കോൺഗ്രസിന് മുന്നിലുണ്ട്.

പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ലെന്നും പാർട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നുമാണ് ഷൗക്കത്ത് വിശദീകരണത്തിൽ വ്യക്തമാക്കിയത്. ഇക്കാര്യം ഷൗക്കത്ത് അച്ചടക്കസമിതിക്ക് മുന്നിലും ആവർത്തിച്ചാൽ നടപടി ഒഴിവാക്കിയേക്കും. ഷൗക്കത്ത് വഴങ്ങിയാൽ തത്കാലത്തേക്ക് ഒത്തുതീർപ്പാകും. എന്നാൽ മലപ്പുറത്തെ പുനഃസംഘടനയടക്കം ഇനിയും പ്രശ്നങ്ങൾ ബാക്കിയാണ്. മലപ്പുറം ഡിസിസിയും അച്ചടക്ക സമിതിക്ക് കത്ത് നൽകിയിട്ടുണ്ട്.

Advertisement