ആലുവയിലെ അഞ്ചുവയസുകാരിയുടെ ക്രൂരമായ കൊലപാതകം: കേസിൽ വിധി ഇന്ന്

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പോക്സോ കോടതി ഇന്ന് വിധി പറയും. അന്വേഷണവും വിചാരണയും റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേസില്‍ കുറ്റകൃത്യം നടന്ന് നൂറാം ദിവസമാണ് വിധി പറയുന്നത്.  കേസിലെ ഏക പ്രതി അസഫാക് ആലത്തിനെതിരെ കൊലക്കുറ്റം, ബലാല്‍സംഗം ഉള്‍പ്പെടെ പതിനാറ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.  2023 ജൂലൈ 28നാണ് ബിഹാറുകാരായ ദമ്പതികളുടെ അഞ്ചുവയസുള്ള മകള്‍ കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിയെ ശീതളപാനീയം വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 36 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 26 ദിവസംകൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. പോക്സോ കേസുകളില്‍ നൂറ് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ കേസ് കൂടിയാണിത്.

Advertisement