ആര്യാടൻ ഫൗണ്ടേഷൻ്റെത് പാർട്ടി വിരുദ്ധ പ്രവർത്തനമല്ല;മലപ്പുറത്തേത് ആര്യാടന്റെ നേതൃത്വത്തിലുണ്ടാക്കിയ കോണ്‍ഗ്രസ് എന്ന് ഒർമ്മപ്പെടുത്തി ആര്യാടൻ ഷൗക്കത്ത്

Advertisement

മലപ്പുറം: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താൻ വേണ്ടിയല്ല ആര്യാടൻ ഫൗണ്ടേഷനെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും ഫൗണ്ടഷേൻ ചെയര്‍മാനുമായ ആര്യാടൻ ഷൗക്കത്ത്.

മലപ്പുറത്ത് നടത്തിയ പലസ്തീൻ ഐക്യദാര്‍ഢ്യ ജനസദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സിയുടെ വിലക്ക് മറികടന്നാണ് ആയിരങ്ങളെ അണിനിരത്തി എ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ആര്യാടൻ ഫൗണ്ടേഷൻ പലസ്തീൻ ഐക്യദാര്‍ഢ്യ ജനസദസ്സ് സംഘടിപ്പിച്ചത്.

‘ആര്യാടൻ എന്തിന് വേണ്ടി ജീവിച്ചുവോ അത് അദ്ദേഹത്തിന്റെ കാലശേഷവും നടപ്പിലാക്കാനാണ് ആര്യാടൻ ഫൗണ്ടേഷൻ രൂപീകരിച്ചത്. നമ്മള്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്റെ പൗരന്മാരാണ്. ഒരിക്കലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തില്ല. അതിന് വേണ്ടിയല്ല ആര്യാടൻ ഫൗണ്ടേഷൻ’, എന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ വാക്കുകള്‍.

മലപ്പുറത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുത്തത് വലിയ വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിച്ചാണ്. ആര്യാടന്റെ നേതൃത്വത്തിലുണ്ടാക്കിയ
കോണ്‍ഗ്രസാണ് മലപ്പുറത്തെ കോണ്‍ഗ്രസ്. ആര്യാടൻ ഫൗണ്ടേഷന് രണ്ടുദ്ദേശങ്ങളാണ് ഉള്ളത്. ഒന്ന്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശയപരമായി ആയുധവത്കരിക്കുക. രണ്ട്, മലപ്പുറത്ത് നടക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക. പലസ്തീൻ ഐക്യദാര്‍ഢ്യസദസ്സിനെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്തുന്നത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആര്യാടൻ ഫൗണ്ടേഷൻ ആദ്യം നടത്തിയത് എ.ഐ.സി.സി. ആഹ്വാനപ്രകാരമുള്ള പരിപാടിയാണ്. മൗലാന അബുള്‍ കലാം ആസാദ് കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാര്‍ഷികം ആഘോഷം ഉദ്ഘാടനം ചെയ്തത് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സനാണ്. എം.പിമാരും എം.എല്‍.എമാരും പങ്കെടുത്തു. അതെങ്ങനെയാണ് പാര്‍ട്ടി വിരുദ്ധമായി തീര്‍ന്നത് എന്നെനിക്ക് അറിയില്ല. രണ്ടാമത് നടത്തിയത് ആര്യാടൻ അവാര്‍ഡ് വിതരണമാണ്.

പ്രതിപക്ഷനേതാവിന് അവാര്‍ഡ് കൊടുത്ത ചടങ്ങ് ഉദ്ഘാടനം ചെയ്തത് കെ.സി. വേണുഗോപാലാണ്’, ആര്യാടൻ ഷൗക്കത്ത് ചൂണ്ടിക്കാട്ടി.

ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് പിന്നില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയും എ.പി. അനില്‍കുമാറുമടങ്ങുന്ന കെ.സി. വേണുഗോപാലിന്റെ സംഘം വെട്ടിനിരത്തുകയാണെന്നായിരുന്നു എ ഗ്രൂപ്പിന്റെ ആരോപണം. വിഭാഗീയത ശക്തമായി നില്‍ക്കുന്നതിനിടെയാണ് ആര്യാടൻ ഫൗണ്ടേഷൻ പലസ്തീൻ ഐക്യദാര്‍ഢ്യറാലി പ്രഖ്യാപിച്ചത്.

Advertisement