ഉച്ചഭക്ഷണ പദ്ധതി, കേന്ദ്ര വിഹിതം വൈകിച്ചെന്ന കേരളത്തിൻ്റെ ആരോപണം തെറ്റെന്ന് കേന്ദ്രം കോടതിയില്‍

കൊച്ചി.ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം വൈകിച്ചെന്ന കേരളത്തിൻ്റെ ആരോപണം തെറ്റെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക തുകയിൽ ഇടപെടലാവശ്യപ്പെട്ട് അധ്യാപക സംഘടനയടക്കം നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത് .

മുൻ വർഷത്തെ അധിക കേന്ദ്ര വിഹിതവും സംസ്ഥാനത്തിൻ്റെ ആനുപാതിക വിഹിതവും ഉച്ചഭക്ഷണ പദ്ധതിയുടെ നോഡൽ അക്കൗണ്ടിലേക്ക് സംസ്ഥാനം മാറ്റിയിരുന്നില്ല. കേന്ദ്ര മന്ത്രാലയം ഇക്കാര്യവും മറ്റു ചില തകരാറുകളും ഓഗസ്റ്റ് 8 ന് ചൂണ്ടിക്കാട്ടി. എന്നാൽ ഫണ്ട് പദ്ധതിയുടെ നോഡൽ അക്കൗണ്ടിലേക്ക് കേരളം നിക്ഷേപിച്ചത് സെപ്റ്റംബർ 13ന് മാത്രമാണ്. കേന്ദ്രത്തിന് വിശദീകരണം ഇ മെയിൽ വഴി നൽകിയത് സെപ്റ്റംബർ 15 നും. ഇതു ലഭിച്ചയുടൻ തന്നെ കേന്ദ്ര വിഹിതത്തിൻ്റെ ആദ്യഗഡു നൽകാൻ നടപടിയെടുക്കുകയും സെപ്റ്റംബർ 22 ന് തുക നൽകുകയും ചെയ്തുവെന്നും കേന്ദ്രം വ്യക്തമാക്കി .

സംസ്ഥാന സർക്കാരിൻ്റെ വീഴ്ച്ചകൾ മൂലമാണ് വിഹിതം ജൂലൈ മാസത്തിൽ തന്നെ നൽകാൻ കഴിയാതിരുന്നതെന്നും കേന്ദ്രം അറിയിച്ചു.

Advertisement