നടന്‍ വിനായകന്‍ അറസ്റ്റില്‍

Advertisement

കൊച്ചി. പൊലീസ് സ്റ്റേഷനില്‍ ബഹളം, നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലിസാണ് നടനെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനെ തുടര്‍ന്നാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് വിനായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പൊലീസിനെതിരെ വിനായകന്‍ അസഭ്യ വര്‍ഷം നടത്തിയെന്നും ആരോപണമുണ്ട്. അറസ്റ്റ് ചെയ്തതിന് ശേഷം താരത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസിലായിരുന്നു വിനായകന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. ഉച്ചക്ക് വിനായകന്‍ തന്നെയാണ് പൊലീസിനെ വിളിച്ച് തന്റെ ഫ്‌ളാറ്റിലേക്ക് വരുത്തിയത്. എന്നാല്‍ അവിടെ എത്തിയ വനിതാപൊലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയത്രേ. പിന്നീട് ഇക്കാര്യം പറഞ്ഞ് സ്റ്റേഷനിലെത്തുകയും ഏത് ഉദ്യോഗസ്ഥയാണ് തന്റെ കേസ് അന്വേഷിക്കാന്‍ വന്നതെന്ന് തിരക്കി ബഹളം വച്ചു. സ്‌റ്റേഷനുമുന്നില്‍ നിന്നും പുകവലിച്ചതിന് ഇതിനിടെ പെറ്റിനല്‍കി. പിന്നീട് മദ്യലഹരിയിലായതിനാല്‍ അതിനും കേസ് എടുത്തു.

നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലും വിനായകനെതിരെ പൊലീസ് കേസ് രജിസ്റ്റർ് ചെയ്തിരുന്നു. പ്രകോപനപരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അന്ന് താരത്തിനെതിരെ കേസെടുത്തത്. ഉമ്മൻ‌ചാണ്ടിയുടെ മരണത്തെ അപഹസിച്ചു കൊണ്ടുള്ള നടൻ വിനായകന്റെ ഫേസ്ബുക്ക്‌ ലൈവായിരുന്നു കേസിന് ആധാരം.

Advertisement