‘പണിയില്ലേൽ ‌നീയൊക്കെ തെണ്ടാൻ പോ’: മാധ്യമങ്ങളോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്

Advertisement

തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ. നിങ്ങൾക്കൊന്നും ഒരു പണിയുമില്ലേയെന്നു ചോദിച്ച ദത്തൻ, തെണ്ടാൻ പോകാനും മാധ്യമപ്രവർത്തകരെ ‘ഉപദേശിച്ചു’.

ഉപരോധത്തെ തുടർന്ന് സെക്രട്ടേറിയറ്റ് ഗേറ്റിൽ നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ്, അകത്തു കയറാനെത്തിയ എം.സി. ദത്തനെ ബാരിക്കേഡിന് അരികെ തടഞ്ഞിരുന്നു. പിന്നീട് അകത്തു കയറിയ ഉടനെ പ്രതികരണം തേടിയെത്തിയപ്പോഴാണ് ദത്തൻ മാധ്യമങ്ങളോടു തട്ടിക്കയറിയത്.

ബാരിക്കേഡ് കടന്ന് അകത്തുകയറിയ ദത്തൻ പൊലീസ് ഉദ്യോഗസ്ഥനോടു സംസാരിച്ച് നടന്നുപോകുമ്പോഴാണ് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെത്തിയത്. ഉപരോധം നിമിത്തമുണ്ടായ ബുദ്ധിമുട്ടിനേക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. മാധ്യമപ്രവർത്തകരെ കണ്ടയുടൻ കുപിതനായ ദത്തന്റെ പ്രതികരണം ഇങ്ങനെ:

റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് രാവിലെ 6.30 മുതൽ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചത്. ‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം. കന്റോൺമെന്റ് ഗേറ്റ് ഒഴികെയുള്ള വഴികളെല്ലാം പ്രതിഷേധക്കാർ ഉപരോധിച്ചു. സെക്രട്ടേറിയറ്റിലേക്കുള്ള വഴികളിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ട്. ഉപരോധം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.

Advertisement