ഡിവൈഎഫ്‌ഐ നേതാവിന് അനധികൃത നിയമനം; മന്ത്രി വി.ശിവന്‍കുട്ടി ആരോപണ കുരുക്കില്‍

Advertisement

മന്ത്രി വി.ശിവന്‍കുട്ടി ഇടപെട്ട് ഡിവൈഎഫ്‌ഐ നേതാവിന് അനധികൃത നിയമനം നല്‍കിയെന്ന് ആരോപണം. തിരുവനന്തപുരത്തെ ‘കില’യില്‍ പബ്ലിസിറ്റി അസിസ്റ്റന്റായി സൂര്യ ഹേമനെ നിയമിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി ഇടപെടല്‍ നടത്തിയതായാണ് വിവരങ്ങള്‍. ആദ്യം ഇതിനെ എതിര്‍ത്ത ധനവകുപ്പ് പിന്നീട് സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു.
താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമ്പോള്‍ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി നിയമിക്കണമെന്നാണ് ചട്ടം. 2021 ജനുവരി നാലിനാണ് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ സൂര്യ ഹേമന്‍ ദിവസവേതനക്കാരിയായി എത്തുന്നത്. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്ക് കരാര്‍ നിയമനമായി. രണ്ടരമാസം കഴിഞ്ഞ് നിയമനം സാധൂകരിക്കണമെന്നാവശ്യപ്പെട്ട് കിലയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തൊഴില്‍ വകുപ്പിന് കത്ത് നല്‍കി. വകുപ്പ് മന്ത്രി കൂടിയായ വി.ശിവന്‍കുട്ടിയുടെ ഓഫീസ് ഇടപെട്ടതോടെ അപേക്ഷ ധനവകുപ്പിലേക്കെത്തി.
ജൂലൈ ഏഴിന് നടപടി സാധൂകരിക്കാനാകില്ലെന്നും സൂര്യഹേമനെ പിരിച്ചുവിടണമെന്നും ധനവകുപ്പ് വീണ്ടും മറുപടി നല്‍കി. എന്നാല്‍ ഇതില്‍ നടപടിയുണ്ടായില്ല. ധനവകുപ്പിന് പല കത്തുകളും താന്‍ നല്‍കാറുണ്ടെന്നും സൂര്യഹേമന്റെ നിയമനകാര്യം പരിശോധിച്ച് മാത്രമേ പറയാനാകൂ എന്നും മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Advertisement