‘കെഎസ്ആർടിസി ബസിൽ കയറും മുമ്പ് ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം കിട്ടിയോ എന്ന് ഉറപ്പ് വരുത്തിക്കോ’; വി.ഡി സതീശൻ

Advertisement

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിൻറെ ജനസദസ് പരിപാടിയോടനുബന്ധിച്ച് നടത്തുന്ന മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിൽ യാത്രക്കൊരുങ്ങും മുമ്പ് ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം കിട്ടിയോ എന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കുമെന്നാണ് സതീശൻറെ പരിഹാസം. ഇല്ലെങ്കിൽ അവർ ചിലപ്പോൾ നിങ്ങളെ വഴിയിലിട്ട് പോയാലോ എന്ന് പ്രതിപക്ഷനേതാവ് ഫേസ്ബുക്കിൽ കുറിച്ചു.

‘കേരള സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണത്രേ യാത്ര! ബസിൽ കയറുന്നതിന് മുൻപ് ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കിൽ അവർ ചിലപ്പോൾ നിങ്ങളെ വഴിയിലിട്ട് പോയാലോ!’- വിഡി സതീശൻ പരിഹസിച്ചു.

നവംബർ 18 മുതൽ 24 വരെ നിയോജക മണ്ഡലങ്ങളിൽ ജനസദസ്സ് നടത്തി ജനങ്ങളിലേക്ക് നേരിട്ട് സംവദിക്കാനൊരുങ്ങുകയാണ് സർക്കാർ. നംവബർ പതിനെട്ടിന് തുടങ്ങി ഡിസംബർ 24 വരെ 35 ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം 21 പേർ എല്ലാ ഒരു ബസിൽ തിരുവനന്തപുരത്ത് നിന്നും കാസർഗോട് വരെ സഞ്ചരിച്ച് 140 മണ്ഡലങ്ങളിലും ജനങ്ങളുമായി സംവദിക്കും. എന്നാൽ ഇത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സിപിഎമ്മിൻറെ രാഷ്ട്രീയ പരിപാടിയാണെന്നും അതിന് സർക്കാർ ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയെ കഠിനമായി ആക്ഷേപിക്കുകയും അതിൽ പങ്കെടുക്കാനെത്തിയ പാവപ്പെട്ടവരെ കായികമായി വരെ ആക്രമിക്കുകയും ചെയ്ത സിപിഎം ഇപ്പോൾ അതേ പരിപാടിയുമായി രംഗത്തുവന്നത് തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുള്ള രാഷ്ട്രീയതട്ടിപ്പാണെന്നാണ് ജനസദസിനെക്കുറിച്ച് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ വിമർശിച്ചത്. സർക്കാരിന്റെ ജന സദസ്സ് ബഹിഷ്‌ക്കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബറിൽ സർക്കാർ പ്രഖ്യാപിച്ച കേരളീയം പരിപാടിയിലും യുഡിഎഫ് പങ്കെടുക്കില്ല.

Advertisement