വാഗമണ്ണിലെ ചില്ലുപാലത്തില്‍ കയറാനുള്ള ഫീസ് കുറച്ചു

വാഗമണിലെ ചില്ലുപാലം ഇതിനകം തന്നെ വലിയ ആകര്‍ഷണമായി മാറിയിരിക്കുകയാണ്. വാഗമണ്ണില്‍ നിര്‍മ്മിച്ച കാന്റിലിവര്‍ മാതൃകയിലുള്ള ചില്ലുപാലത്തില്‍ കയറാനുള്ള പ്രവേശന ഫീസ് ഇപ്പോള്‍ കുറച്ചു. 500 രൂപയായിരുന്ന ഫീസ് 250 രൂപയാക്കി കുറച്ചതായി ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് അറിയിച്ചു.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയെന്ന നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും ചേര്‍ന്നാണ് ചില്ലുപാലം ഒരുക്കിയത്.
കാന്റിലിവര്‍ മാതൃകയിലുള്ള, രാജ്യത്തെ ഏറ്റവും നീളം കൂടിയ ചില്ലുപാലമാണിത്. 120 അടി നീളത്തില്‍ ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിനു മൂന്ന് കോടിയാണ് ചെലവ്. ബുധനാഴ്ചയാണ് ചില്ലു പാലവും സാഹസിക വിനോദ പാര്‍ക്കും മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനവേളയിലും, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെയും നിരവധിപേര്‍ ചില്ലുപാലത്തിന്റെ പ്രവേശനഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Advertisement