മത്തിയുടെ ജനിതകഘടനയുമായി സിഎംഎഫ്ആർഐ

Advertisement

കൊച്ചി: കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂർണ ശ്രേണീകരണം നടത്തി സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ അപൂർവനേട്ടം സ്വന്തമാക്കി. ഇന്ത്യയിൽ ആദ്യമായാണ് ഒരു കടൽമത്സ്യത്തിന്റെ ജനിതകഘടന കണ്ടെത്തിയത്.

മത്തിയുടെ 46,316 പ്രോട്ടീൻ ജനിതക ഘടനകളുടെ ശ്രേണീകരണമാണു സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയത്. മത്തിയുടെ പൂർണമായ ജീവശാസ്ത്രവും പരിണാമവും കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നതോടെ പരിപാലനവും സംരക്ഷണവും കൂടുതൽ എളുപ്പമാകും. സമുദ്രമത്സ്യ ജനിതക പഠനത്തിൽ നിർണായക കാൽവയ്പാണിതെന്നു സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.‌ ഇന്ത്യൻ ഓഷ്യൻ സാർഡീന്റെ 2 പ്രധാന ഇനമാണു കണ്ടെത്തിയത്. ഇന്ത്യ, ഒമാൻ തീരങ്ങളിലാണ് ഇവ.

മത്തിയിൽ അടങ്ങിയിട്ടുള്ള ഒമേഗ-3 ഉൾപ്പെടെ പോഷക സമ്പുഷ്ട ഘടകങ്ങളുടെ ജനിതകസ്വഭാവവും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യപൂരകങ്ങളുടെ (ഫുഡ് സപ്ലിമെന്റ്) നിർമാണസാധ്യതകളിലേക്കും വഴിതുറക്കുന്നതാണ് ഈ നേട്ടം. ഈ ജീനുകളെ മറ്റു മീനുകളിലേക്കു സന്നിവേശിപ്പിക്കാനും ഭാവിയിൽ കഴിഞ്ഞേക്കും.

Advertisement