പാര്‍ട്ടിക്കുള്ളില്‍ നിന്ന് വധശ്രമമുണ്ടായി എന്ന ഗുരുതര ആരോപണവുമായി എംഎല്‍എ തോമസ്.കെ. തോമസ്

തിരുവനന്തപുരം: തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വധശ്രമമുണ്ടായി എന്ന് കുട്ടനാട് എംഎല്‍എ തോമസ്.കെ. തോമസ്. തന്റെ ഡ്രൈവറെ ഉപയോഗിച്ച് വകവരുത്താനായിരുന്നു നീക്കമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ തോമസ്.കെ. തോമസ് ചൂണ്ടിക്കാട്ടി. രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കെ. ശശീന്ദ്രനെ മാറ്റി തനിക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് പാര്‍ട്ടിയില്‍ ധാരണയുണ്ടായിരുന്നുവെന്നും തോമസ്.കെ. തോമസ് പറഞ്ഞു. എന്‍സിപിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് അതിഗുരുതര ആരോപണങ്ങളുമായി പാര്‍ട്ടി എംഎല്‍എ തോമസ്.കെ. തോമസ് രംഗത്തെത്തിയിരിക്കുന്നത്.
വര്‍ഷങ്ങളായി തന്റെ ഡ്രൈവറായിരുന്ന തോമസ് കുരുവിളക്ക് പണം നല്‍കി സ്വാധീനിച്ച് യാത്രക്കിടെ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി തോമസ്. കെ. തോമസ്. തന്റെ ഡ്രൈവര്‍ തന്നെ ഇക്കാര്യം മറ്റു സ്റ്റാഫുകളോട് തുറന്നു പറഞ്ഞിട്ടുള്ളതായും എംഎല്‍എ പറഞ്ഞു.
സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തനിക്ക് മന്ത്രിസ്ഥാനത്തിന് യോഗ്യതയുണ്ടെന്നും ഇതിന് തടയിടലാണ് തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തന്നെ അപായപ്പെടുത്തി കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് കളമൊരുക്കാനായിരുന്നു നീക്കം. എന്‍സിപി ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്ന റജി ചെറിയാനാണ് നീക്കങ്ങള്‍ക്ക് പിന്നില്‍. സംസ്ഥാന പ്രസിഡന്റ് പി. സി. ചാക്കോയുടെ പിന്തുണയോടെയാണ് ഇത്തരം നീക്കങ്ങളെന്നും തോമസ്. കെ. തോമസ് ആരോപിച്ചു.

Advertisement