ഇസ്രായേലിലേക്ക് തീർഥാടനത്തിന് പോയ ഏഴ് മലയാളികളെ കാണാതായി; മുങ്ങിയതാണെന്ന് സംശയം, 31 പേരെ തടഞ്ഞുവെച്ചു

Advertisement

മലപ്പുറം: ട്രാവൽ എജൻസി വഴി ഇസ്രായേലിലേക്ക് പുറപ്പെട്ട മലയാളി സംഘത്തിലെ ഏഴുപേരെ കാണാതായെന്ന് പരാതി. ഇതേത്തുടർന്ന് ബാക്കിയുള്ള 31 പേരെ ഇസ്രായേലിൽ തടഞ്ഞുവെച്ചു.

തിരുവനന്തപുരം ജില്ലയിൽനിന്നുള്ള നാലു പേരെയും കൊല്ലത്തുനിന്നുള്ള മൂന്നുപേരെയുമാണ് കാണാതായത്. ഇവരിൽ രണ്ട് സ്ത്രീകളുമുൾപ്പെടുന്നു. ഇവർ ജോലിക്കായി മുങ്ങിയതാണെന്ന് സംശയിക്കുന്നുവെന്ന് ഇവരെ കൊണ്ടുപോയ മലപ്പുറം ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽ സർവീസസ് പറയുന്നു. തിരുവനന്തപുരം സ്വദേശികളായ മൂങ്ങോട് കുളമുട്ടം കുന്നിൽ വീട്ടിൽ നസീർ അബ്ദുൾ റബ്, മിതിർമ്മല പാകിസ്താൻമുക്ക് ഇടവിള വീട്ടിൽ ഷാജഹാൻ അബ്ദുൾ ഷുക്കൂർ, മണമ്പൂർ കുളമുട്ടം അഹമ്മദ് മൻസിൽ ഹക്കിം അബ്ദുൾ റബ്, മൂങ്ങോട് കുളമുട്ടം ഒലിപ്പിൽ വീട്ടിൽ ഷാജഹാൻ കിതർ മുഹമ്മദ്, കൊല്ലം സ്വദേശികളായ അയർകുഴി പാലക്കൽ കടക്കൽ ഷഫീഖ് മൻസിലിൽ ബീഗം ഫാന്റാസിയ, പെരുമ്പുഴ ചിറയടി ഷാഹിനാസ് സ്‌നേഹതീരം നവാസ് സുലൈമാൻ കുഞ്ഞ്, ഭാര്യ ബിൻസി ബദറുദ്ധീൻ എന്നിവരെയാണ് കാണാതായത്.

പതിവായി തീർഥാടന യാത്രകൾ നടത്തുന്ന ടൂർ കമ്പനിയാണ് ഗ്രീൻ ഒയാസിസ്. ചൊവ്വാഴ്ച കോഴിക്കോട് വിമാനത്താവളത്തിൽനിന്നാണ് 47 പേരടങ്ങുന്ന സംഘം ജോർദാൻ, ഇസ്രായേൽ, ഈജിപ്ത് എന്നിവടങ്ങളിൽപ്പെടുന്ന വിശുദ്ധനാട്ടിലേക്ക് പുറപ്പെട്ടത്. സംഘം വ്യാഴാഴ്ച ജോർദാനിലെത്തി. ഒമ്പതുപേർക്ക് ഇസ്രായേലിൽ പ്രവേശിക്കാൻ വിസ കിട്ടിയില്ല. ബാക്കി 38 പേർ ഇസ്രായേലിലെത്തി. ജെറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ എത്തിയപ്പോൾ ശൗചാലയത്തിൽ പോകണമെന്നും മറ്റ് അത്യാവശ്യങ്ങളുണ്ടെന്നും ട്രാവൽ ഏജൻസി പ്രതിനിധികളോട് പറഞ്ഞ് ഇവരിൽ പലരും പുറത്തിറങ്ങി. ഇതിൽ ഏഴുപേരാണ് തിരിച്ചെത്താതിരുന്നത്. ഇതോടെ സംഘത്തിലെ ബാക്കിയുള്ളവരെ ഇസ്രായേൽ ടൂർ കമ്പനി തടഞ്ഞുവെയ്ക്കുകയായിരുന്നു. ഈ കമ്പനിയുമായുള്ള ധാരണയിലാണ് ഗ്രീൻ ഒയാസിസ് യാത്രകൾ സംഘടിപ്പിച്ചിരുന്നത്.

12 സ്ത്രീകളും കുട്ടികളുമടക്കം 31 പേരെയാണ് തടഞ്ഞുവെച്ചത്. ഇവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും അവരുടെ താമസം, ഭക്ഷണം, മറ്റു സേവനങ്ങൾ എന്നിവ നിർത്തിവെച്ചിരിക്കുന്നതായും ട്രാവൽ ഏജൻസിക്കാർ പറയുന്നു. കാണാതായവരെ കണ്ടെത്തിക്കൊടുത്തില്ലെങ്കിൽ ഒരാൾക്ക് 15000 ഡോളർ (ഏകദേശം 12 ലക്ഷം രൂപ) പിഴ അടയ്ക്കണമെന്ന് ഇസ്രായേൽ കമ്പനി ആവശ്യപ്പെടുന്നുണ്ട്. ഇസ്രായേലിലേക്ക് വിസ കിട്ടാതിരുന്ന ഒമ്പതുപേരിൽ അഞ്ചുപേർ ജോർദാൻ തലസ്ഥാനമായ അമ്മാനിൽനിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തി. ബാക്കി നാലുപേർ കപ്പലിൽ ഈജിപ്തിലേക്ക് പോയി. കാണാതായ ഏഴുപേരും സുലൈമാൻ എന്ന സോളമൻ മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് ട്രാവർ ഏജൻസിക്കാർ പറയുന്നു. അമ്മാനിൽനിന്ന് മടങ്ങിയ ഒരാളും ഇയാൾ മുഖേനയാണ് ബുക്ക് ചെയ്തത്. കാണാതായവരുടെ പാസ്‌പോർട്ട് തടഞ്ഞുവെക്കപ്പെട്ടവരോടൊപ്പമുള്ള ട്രാവൽ ഏജൻസി പ്രതിനിധികളുടെ പക്കലാണുള്ളത്. മുഖ്യമന്ത്രി, സംസ്ഥാന-ജില്ലാ പൊലീസ് മേധാവികൾ തുടങ്ങിയവർക്ക് ട്രാവൽ ഏജൻസി ചീഫ് ഓപറേറ്റിംഗ് ഓഫീസർ പരാതി നൽകിയിട്ടുണ്ട്.

Advertisement